ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ 63 കുപ്പി ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. 

കൊച്ചി: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ 63 കുപ്പി ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. അസം നൗഗാവ് ബുർബണ്ട സ്വദേശി ആരിഫുൾ ഇസ്ലാം (26), അൽഫിക്കുസ് സമാൻ (27) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 

രഹസ്യ വിവരത്തെ തുടർന്ന് പെരുമ്പാവൂർ കാലിച്ചന്ത ഭാഗത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. ആസാമിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ കുപ്പികളിലാക്കി വിൽപ്പന നടത്തിവരികയായിരുന്നു. 1000 രൂപ നിരക്കിലാണ് കച്ചവടം. കഴിഞ്ഞ വെള്ളിയാഴ്ച ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും മോഷ്ടിച്ച 45,000 രൂപ വിലവരുന്ന ആപ്പിൾ മൊബൈൽ ഫോണും ഇവരിൽ നിന്നും കണ്ടെടുത്തു. 

കഴിഞ്ഞ വ്യാഴാഴ്ച പെരുമ്പാവൂർ തണ്ടേക്കാട് നിന്നും മൂന്ന് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിയെ സ്പെഷ്യൽ ടീം പിടികൂടിയിരുന്നു. എ.എസ്.പിമോഹിത് റാവത്ത്, എസ്ഐ പിഎം റാസിക്ക്, എഎസ്ഐ പിഎ അബ്ദുൽ മനാഫ്, സീനിയർ സിപിഒ -മാരായ മനോജ് കുമാർ, ടി.എ അഫ്സൽ, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാർക്ക് ദാരുണാന്ത്യം; സംഭവം പൂനെയിൽ, പ്രതി അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം