കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സമരം; സർക്കാർ വിശ്വാസ വഞ്ചന കാട്ടിയെന്ന് മുല്ലപ്പള്ളി
വൈദ്യുതി പോസ്റ്റ് വാടക വര്‍ദ്ധനവ് പിന്‍വലിക്കുക, ചെറുകിട ഓപ്പറേറ്റര്‍മാരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
തിരുവനന്തപുരം: കേബിള്‍ ടിവി വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തുന്ന രണ്ടുദിവസത്തെ സത്യാഗ്രഹ സമരം പുരോഗമിക്കുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരോട് വിശ്വാസ വഞ്ചന കാണിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.
വൈദ്യുതി പോസ്റ്റ് വാടക വര്‍ദ്ധനവ് പിന്‍വലിക്കുക, ചെറുകിട ഓപ്പറേറ്റര്‍മാരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വൈദ്യുതി പോസ്റ്റിലൂടെ കേബിള്‍ വലിക്കുന്നതിന് നിലിവില്‍; ഒരു പോസ്റ്റിന് നഗരങ്ങളില്‍ 438ഉം ഗ്രാമങ്ങളില്‍ 219ഉം രൂപയുമാണ് പ്രതിവര്‍ഷ വാടക. 5 ശമതാനം വാര്‍ഷിക വര്‍ദ്ധനയുമുണ്ട്. ഇതിനു പുറമേ പോസ്റ്റ് ഒന്നിന് 15 രൂപ ഇന്‍സ്പെക്ഷന്‍ ചാര്‍ജ്ജും ഈടാക്കുന്നു. പ്രശ്നം പരിഹരിക്കുമെന്ന് ഇടതുമുന്നണി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ നടപടിയായില്ല. രണ്ടുദിവസത്തെ സത്യാഗ്രഹ സമരത്തിന് ആശംസകളുമായി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സമരപന്തലിൽ എത്തിച്ചേർന്നു.
സത്യാഗ്രഹ സമരം നാളെ അവസാനിക്കുമെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.