പെരുമ്പിലാവ് സ്വദേശി മണികണ്ഠന്റെ ഉടമസ്ഥതയിലുള്ള ബിഎംഡബ്ല്യു 320 d മോഡൽ സെഡാൻ കാറാണ് പൂർണ്ണമായും കത്തിനശിച്ചത്. അപകടം നടക്കുമ്പോൾ മണികണ്ഠനും ഭാര്യയും കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്.
കുന്നംകുളം: തൃശൂർ കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പെരുമ്പിലാവ് സ്വദേശി മണികണ്ഠനും കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പുറകെ വന്ന വാഹനത്തിലെ യാത്രക്കാരുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയില്‍ സെന്റ് ജോർജ് പള്ളിക്ക് മുന്നിലായിരുന്നു നടുക്കുന്ന സംഭവം.
പെരുമ്പിലാവ് സ്വദേശി മണികണ്ഠന്റെ ഉടമസ്ഥതയിലുള്ള ബിഎംഡബ്ല്യു 320 d മോഡൽ സെഡാൻ കാറാണ് പൂർണ്ണമായും കത്തിനശിച്ചത്. അപകടം നടക്കുമ്പോൾ മണികണ്ഠനും ഭാര്യയും കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ പിൻഭാഗത്തെ ഡോറിന് അടിയിൽ നിന്നും പുക ഉയരുന്നത് തൊട്ടുപിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരാണ് ആദ്യം കണ്ടത്. ഇവർ തുടർച്ചയായി ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകിയതോടെ മണികണ്ഠൻ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി. കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മണികണ്ഠനും കുടുംബവും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കകം കാറിൽ ഈ പടരുകയായിരുന്നു
തുടർന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കുന്നംകുളം അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ ആളിപ്പടർന്ന സാഹചര്യത്തിൽ ഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ കൂടി എത്തിയാണ് തീയണച്ചത്. അപകടത്തെത്തുടർന്ന് കുന്നംകുളം - പട്ടാമ്പി പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.


