തൃശൂരില്‍ ബന്ധുവായ പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് വീട് കയറി ആക്രമണം. അറുപത്തഞ്ചുകാരനായ പ്രകാശന് വെട്ടേറ്റു, ഭാര്യക്കും മര്‍ദ്ദനമേറ്റു. അക്രമി സംഘം വീടും വാഹനങ്ങളും തകര്‍ത്തു, സംഭവത്തില്‍ പോലീസ് കേസെടുത്തു.

തൃശൂര്‍: ബന്ധുവായ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന് വീട് കയറി അക്രമം. ചൂണ്ടല്‍ പെലക്കാട്ട് പയ്യൂരിലെ പ്രകാശനും കുടുംബത്തെയുമാണ് ആക്രമിച്ചത്. 65കാരനായ പ്രകാശന് വെട്ടേറ്റു. ചൂണ്ടല്‍ പെലക്കാട്ട് പയ്യൂര്‍ സ്വദേശി പ്രകാശനാണ് (65) വെട്ടേറ്റത്. പ്രകാശൻ്റെ മകൻ, ഇവരുടെ ബന്ധുവായ പെൺകുട്ടിയെ അക്രമികളിലൊരാൾ പിന്തുടർന്ന് ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.

നാല് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. വാളും മാരകായുധങ്ങളുമായി എത്തിയ സംഘം പ്രകാശൻ്റെ തലയ്ക്കാണ് വെട്ടാൻ ശ്രമിച്ചത്. ഇദ്ദേഹം കൈ കൊണ്ട് തടുത്തതിനാൽ കൈയ്യിലാണ് വെട്ടേറ്റത്. വീടിന്റെ ജനല്‍ചില്ലും കട്ടിലും സോഫാസെറ്റും ദിവാന്‍ കോട്ടും തകർത്ത അക്രമി സംഘം വീടിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോയും രണ്ടു ബൈക്കുകളും അടിച്ചുതകർത്തു. പ്രകാശൻ്റെ ഭാര്യക്കും മർദനമേറ്റതായി പരാതിയുണ്ട്. ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തില്‍ കുന്നംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.