ശബ്ദം കേട്ടെത്തിയ താമസക്കാരെ യുവാവ് കൈയ്യിലുണ്ടായിരുന്ന ടോര്‍ച്ച് കൊണ്ട് ആക്രമിച്ച് രക്ഷപ്പെട്ടു

കോഴിക്കോട്: അതിഥി തൊഴിലാളികള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ കയറി പ്രാവുകളെ മോഷ്ടിക്കാന്‍ ശ്രമിക്കുകയും മോഷണശ്രമം ചെറുത്തവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍. എരഞ്ഞിക്കല്‍ തടങ്ങാട്ട് വയലിന് സമീപം താമസിക്കുന്ന തൊടികയില്‍ സാഗീഷ് ആണ് എലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ കഴിഞ്ഞ ദിവസം രാവിലെ പൊലീസ് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് മോഷണശ്രമം നടന്നത്. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ സാഗീഷ്, തമിഴ്‌നാട് സ്വദേശി വില്‍പനക്കായി വളര്‍ത്തിയിരുന്ന പ്രാവുകളെ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ ശബ്ദം കേട്ടെത്തിയ താമസക്കാരെ ഇയാള്‍ കൈയ്യിലുണ്ടായിരുന്ന ടോര്‍ച്ച് കൊണ്ട് ആക്രമിച്ച് രക്ഷപ്പെട്ടു. ആളുകളെ ആക്രമിച്ചതിനും മയക്കുമരുന്ന് വില്‍പനയും ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

മാലമോഷണ കേസില്‍ പിടിയിലായ സാഗീഷ്, മറ്റൊരു കേസ് അന്വേഷിക്കാനെത്തിയ എലത്തൂര്‍ എസ്.ഐയെ ഇതിന് മുന്‍പ് ആക്രമിച്ചിരുന്നു. എഎസ്ഐ സജീവന്‍, സിപിഒമാരായ രാഹുല്‍, ഷമീര്‍, മധുസൂദനന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് സാഗീഷിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പാലക്കാട് റെയിൽവെ സ്റ്റേഷനിൽ ഒരു ചാക്ക്, തുറന്നപ്പോൾ 19.4 കിലോ കഞ്ചാവ്, പ്രതിയെ തേടി എക്സൈസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം