അതിഥി തൊഴിലാളികളെയും ഹോട്ടല്‍ ജോലിക്കാരെയും ലക്ഷ്യമിട്ട് കഞ്ചാവ് ചെറിയ പൊതികളിലാക്കി 500 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട്: നഗരത്തില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ യുവാവ് പിടിയില്‍. കോഴിക്കോട് കക്കോടി സ്വദേശി ചെറുകുളം കള്ളിക്കാടത്തില്‍ ജംഷീറി(40)നെയാണ് 102 ഗ്രാം കഞ്ചാവുമായി പാളയം ജംഗ്ഷനില്‍ നിന്നും അറസ്റ്റ് ചെയ്തത്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും കസബ പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

അതിഥി തൊഴിലാളികളെയും ഹോട്ടല്‍ ജോലിക്കാരെയും ലക്ഷ്യമിട്ട് കഞ്ചാവ് ചെറിയ പൊതികളിലാക്കി 500 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. വില്‍പ്പനയിലൂടെ ലഭിച്ച 6200 രൂപയും ജംഷീറിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. തൊഴിലാളികളുടെ ഇടയില്‍ നിന്ന് ആവശ്യക്കാരെ കണ്ടെത്തി പണം വാങ്ങിയ ശേഷം പാളയം ജംഗ്ഷന് സമീപമുള്ള ഏതെങ്കിലും വൈദ്യുതി തൂണിന്റെ അടിയില്‍ കടലാസ് പൊതിയില്‍ കഞ്ചാവ് ഒളിപ്പിച്ചാണ് ഇവ കൈമാറ്റം ചെയ്യുന്നത്.

ഡാന്‍സാഫ് എസ്‌ഐ മനോജ് എടയേടത്ത്, എഎസ്‌ഐ അനീഷ് മുസ്സേന്‍ വീട്, ഷിനോജ്, കസബ എസ്‌ഐ സജിത്ത്‌മോന്‍, സിപിഒ മുഹമദ് സക്കറിയ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടിച്ചത്.