കുള്ളാട് ഭാഗത്ത് നിന്ന് മൂന്ന് പ്ളോട്ടുകളിൽ നിന്നായി ഒന്നു മുതൽ മൂന്ന് മാസം വരെ പ്രായമുള്ള 452 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്
പാലക്കാട്: പാലക്കാട് ജില്ലയിലെ പുതൂർ സ്‌റ്റഷൻ സ്റ്റാഫ് മേലെ കുള്ളാട് ഭാഗത്ത് വൻ തോതിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി വനപാലകർ നശിപ്പിച്ചു. പുതൂർ സ്‌റ്റഷൻ സ്റ്റാഫ് മേലെ കുള്ളാട് ഭാഗത്ത് നിന്ന് മൂന്ന് പ്ളോട്ടുകളിൽ നിന്നായി ഒന്നു മുതൽ മൂന്ന് മാസം വരെ പ്രായമുള്ള 452 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഇവയെല്ലാം ഫോറസ്റ്റ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. പുതൂർ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്‌റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള റെയ്ഡിലാണ് വൻ തോതിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയതും നശിപ്പിച്ചതും.
പുതൂർ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്‌റ്റ് ഓഫീസർ സി എം മൊഹമ്മദ് അഷറഫ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബി ബിനു, എം ശ്രീനിവാസൻ, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരായ എസ് വള്ളി, എസ് മണികണ്ഠൻ, ഫോറസ്‌റ്റ് വാച്ചർമാരായ കാളിമുത്തു, കുമാരൻ വള്ളി, വിജയ , ലക്ഷ്മി എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.
10 കിലോ കഞ്ചാവ്, പുലർച്ചെ പ്ലാറ്റ് ഫോമിൽ നിന്ന് പരുങ്ങി; സംശയാസ്പദ സാഹചര്യത്തിൽ യുവാക്കള്‍, അറസ്റ്റ്
അതിനിടെ പാലക്കാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ റെയിൽവേ പൊലീസ് പിടികൂടി എന്നതാണ്. പുലർച്ചെയാണ് സംഭവം ഉണ്ടായത്. വെളുപ്പിന് 4.30 ന് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രണ്ട് യുവാക്കളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഒഡീഷ സ്വദേശികളാണ് പിടിയിലായതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. ഒഡീഷയിലെ ഗജപതി ജില്ലയിൽ അഡവ സ്വദേശികളാണ് പിടിയിലായത്. ഇവരിൽ ഒരാള്‍ക്ക് പ്രായപൂർത്തിയായിട്ടില്ല. മാർക്കറ്റിൽ 50 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് ആർ പി എഫ് പിടികൂടിയത്. ആലുവയിലേക്ക് കൊണ്ടുപോയി ചെറുകിട വിൽപ്പന നടത്താനെത്തിച്ചതാണ് കഞ്ചാവ്. വിവിധ ട്രെയിനുകള്‍ മാറിക്കയറിയാണ് ഇവർ പാലക്കാടെത്തിയത്. ഇവിടെ നിന്നും ട്രെയിനിൽ ആലുവയിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

