റോഡില്‍ നിന്നും മാറിയില്ല, വിദ്യാർത്ഥിയുടെ കാലിൽ മനപ്പൂര്‍വ്വം കാർ കയറ്റി
കഴിഞ്ഞ ശനിയാഴ്ച്ച നടന്ന സംഭവമായിട്ടും പരാതി നല്‍കിയെങ്കിലും ഇയാള്‍ക്കെതിരെ പൊലീസ് ഇതുവരേയും നടപടികളൊന്നുമെടുത്തിട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്.
മലപ്പുറം: താനൂരിൽ റോഡില്‍ നിന്നും മാറിയില്ലെന്നാരോപിച്ച് വിദ്യാർത്ഥിയുടെ കാലിൽ മനപ്പൂര്‍വ്വം കാർ കയറ്റിയിറക്കിയതായി പരാതി. മലപ്പുറം താനൂര്‍ സ്വദേശിയായ ബിൻഷാദ് റഹ്മാൻ എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കാറുടമയുടെ ക്രൂരതയ്ക്കിരയായത്. കാർ വരുന്നത് കണ്ട് റോഡിൽ നിന്ന് മാറിയില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് വിദ്യാര്‍ത്ഥി പറയുന്നു.
പകര സ്വദേശി സമദാണ് കുട്ടിയുടെ കാലില്‍ കാര്‍ കയറ്റിയത്. കഴിഞ്ഞ ശനിയാഴ്ച്ച നടന്ന സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും പ്രതിക്കെതിരെ പൊലീസ് ഇതുവരേയും നടപടികളൊന്നുമെടുത്തിട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ആക്രമണത്തില്‍ കുട്ടിയുടെ രണ്ട് കാലിന്‍റെ എല്ലുകളും തകർന്നു. ഗുരുതമായി പരിക്കേറ്റ കുട്ടിയെ രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയനാക്കി. കുട്ടി പറഞ്ഞപ്പോഴാണ് സമദ് മനപൂര്‍വമായി കാലിലൂടെ കാര്‍ കയറ്റിയതാണെന്ന് ബന്ധുക്കള്‍ അറിയുന്നത്. താനൂർ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്‍ കസ്റ്റഡിയിലെടുത്തതൊഴിച്ചാല്‍ തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. അശ്രദ്ധമായി വാഹനമോടിച്ച് പരിക്കേൽപ്പിച്ചെന്ന നിസാര വകുപ്പ് മാത്രമാണ് പ്രതിക്കെതിരെ ചുമത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.