കോഴിക്കോട് കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ
ദിലു തന്റെ സുഹൃത്തായ വേണാടി സ്വദേശി പ്രമോദിനെ ആശുപത്രിയിൽ കൊണ്ടു പോകാനായിട്ടാണ് കാറ് തന്റെ കൈയ്യിൽ നിന്ന് വാങ്ങിയതെന്ന് ഉടമ...
കോഴിക്കോട്: കോഴിക്കോട് കോളിക്കല് വേണാടിയിലെ 60 അടിയില്‍ അധികം ആഴമുള്ള വെള്ളക്കെട്ടിലേക്ക് കാറ് മറിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഡ്രൈവര്‍ ഇയ്യാട് സ്വദേശി ദിലു നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. വലിയപറമ്പ് മരട്ടമ്മല്‍ യൂനുസിന്റെ ഉടമസ്ഥതയിലുള്ള KL-39-D-007 നമ്പർ കാറാണ് അപകടത്തില്‍പ്പെട്ടത്. ക്വാറിയിലെ വെള്ളക്കെട്ടിലേക്കാണ് കാർ മറിഞ്ഞത്.
ദിലു തന്റെ സുഹൃത്തായ വേണാടി സ്വദേശി പ്രമോദിനെ ആശുപത്രിയിൽ കൊണ്ടു പോകാനായിട്ടാണ് കാറ് തന്റെ കൈയ്യിൽ നിന്ന് വാങ്ങിയതെന്ന് ഉടമയായ യൂനുസ് പറഞ്ഞു. ഇന്നു രാവിലെ ക്രൈൻ എത്തിച്ച് കാറ് വെള്ളത്തിൽ നിന്ന് ഉയർത്തി കരക്കെത്തിച്ചെങ്കിലും അപകടത്തിൽ ദുരൂഹത ആരോപിച്ച് വാഹനം ഇവിടെ നിന്ന് കൊണ്ടു പോകുന്നത് നാട്ടുകാർ തടഞ്ഞു. പിന്നീട് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.