പണി നടന്നു കൊണ്ടിരിക്കുന്ന ഇരുനില വീടിന്‍റെ പുറക് വശത്തെ താത്കാലിക വാതിലിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കയറി ഇരുനിലകളിലേയും ഇലക്ട്രിക് വയറുകൾ കട്ട് ചെയ്ത് മോഷ്ടിക്കുകയായിരുന്നു
തിരുവനന്തപുരം: നഗരത്തിൽ പണി നടന്നിരുന്ന വീട്ടിൽ നിന്നും ഇലട്രിക് വയർ മോഷ്ടിച്ച് കടന്ന ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ. കുന്നുകുഴിയ്ക്ക് സമീപത്തെ ഇരുനില വീടിന്‍റെ വാതിൽ പൊളിച്ച് അകത്ത് കയറിയാണ് ഇയാൾ ഇലക്‌ട്രിക് വയറുകൾ മോഷ്ടിച്ച് കടന്നത്. സംഭവത്തിൽ പശ്ചിമ ബംഗാൾ, മുർഷിദാബാദ്, മൊക്താർപൂർ സ്വദേശി സമീം അക്തറിനെയാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. കുന്നികുഴി തമ്പുരാൻമുക്ക് മടവിളാകം ലൈനിലെ ശാരികയുടെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും ഒന്നരലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് വയറുകളാണ് ഇയാൾ മോഷ്ടിച്ചത്.
കഴിഞ്ഞ മാസം 26 ന് ഉച്ചയ്ക്ക് ഒരുമണിയോടെ പണി നടന്നു കൊണ്ടിരിക്കുന്ന ഇരുനില വീടിന്‍റെ പുറക് വശത്തെ താത്കാലിക വാതിലിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കയറി ഇരുനിലകളിലേയും ഇലക്ട്രിക് വയറുകൾ കട്ട് ചെയ്ത് മോഷ്ടിക്കുകയായിരുന്നു. സി സി ടി വി പരിശോധിച്ചുള്ള പൊലീസ് അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എ സി പി സ്റ്റുവെർട്ട് കീലറിന്‍റെ നേതൃത്വത്തിൽ സി ഐ വിമൽ, എസ് ഐമാരായ വിപിൻ, സൂരജ്, സി പി ഒ മാരായ ഷൈൻ, ദീപു, ഉദയൻ, അനൂപ്, സാജൻ, മനോജ്, അരുൺ, ഷംല, വൈശാഗ് എന്നിവരാണ് ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.


