സംരംഭകരെ ബാങ്കുകള്‍ സഹായിക്കണമെന്നും, മുദ്ര ലോണുള്‍പ്പടെയുള്ള വായ്പകള്‍ അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കുന്നതില്‍ ബാങ്കുകള്‍ വീഴ്ച വരുത്തുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. കുറുക്കുവഴികളില്ലാതെ സംരംഭങ്ങള്‍ നടത്താന്‍ സംരംഭകര്‍ ശ്രദ്ധിക്കണമെന്നും വായ്പകള്‍ കൃത്യമായി തിരിച്ചടക്കണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി

ഇടുക്കി: ഭക്ഷ്യസംസ്‌കരണരംഗത്തും, മൂല്ല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും ഇടുക്കി ജില്ലയ്ക്ക് അനന്തസാധ്യതകളുണ്ടെന്ന് കേന്ദ്ര ഊര്‍ജ്ജവകുപ്പു സഹമന്ത്രി ആര്‍.കെ.സിംഗ് പറഞ്ഞു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രഗവണ്‍മെന്റ് നടപ്പിലാക്കുന്ന ഊര്‍ജ്ജിത സംരംഭകത്വ വായ്പാ പദ്ധതിയുടെ ഇടുക്കി ജില്ലാതല അവതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംരംഭകരെ ബാങ്കുകള്‍ സഹായിക്കണമെന്നും, മുദ്ര ലോണുള്‍പ്പടെയുള്ള വായ്പകള്‍ അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കുന്നതില്‍ ബാങ്കുകള്‍ വീഴ്ച വരുത്തുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. കുറുക്കുവഴികളില്ലാതെ സംരംഭങ്ങള്‍ നടത്താന്‍ സംരംഭകര്‍ ശ്രദ്ധിക്കണമെന്നും വായ്പകള്‍ കൃത്യമായി തിരിച്ചടക്കണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി. ചെറുകിട വ്യവസായ സംരംഭകരുടെ ഇന്നമനത്തിനായി നിരവധി സ്‌കീമുകള്‍ നിലവിലുണ്ടെങ്കിലും സംരംഭകര്‍ അത് പ്രയോജനപ്പെടുത്തുന്നില്ലയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്‌കീമുകളെക്കുറിച്ച് കൂടുതല്‍ വ്യാപകമായ ബോധവ്ലക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സംരംഭകര്‍ക്ക് മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒരു കോടിരൂപ വരെയുള്ള വായ്പകള്‍ 59 മിനിറ്റിനുള്ളില്‍ തത്വത്തില്‍ അംഗീകരിച്ചു നല്‍കുന്ന പദ്ധതിക്കാണ് ഇന്നു തുടക്കം കുറിച്ചത്.പതിവായി വരുമാനനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന ഇന്റര്‍നെറ്റ് ബാങ്കിംഗ് ശീലമാക്കിയിട്ടുള്ള സംരംഭകരെയാണ് ഗുണഭോക്തക്കളാകാന്‍ പരിഗണിക്കപ്പെടുക. എണ്‍പതു ജില്ലകളില്‍ കേരളത്തില്‍ നിന്നും ഇടുക്കി, കോട്ടയം ജില്ലകളെയാണ് എം.എസ്.എം.ഇ സഹായപദ്ധതി നടപ്പിലാക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്.