ചാലക്കുടി പുഴക്ക് കുറുകെയുള്ള പഴയ പാലം ബെയറിങ് മാറ്റുന്നതിനായി വീണ്ടും അടച്ചു. ഇതേത്തുടർന്ന് ദേശീയപാതയിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. 

തൃശൂര്‍: ചാലക്കുടി പാലം വീണ്ടും അടച്ചതോടെ ഗതാഗത കുരുക്കില്‍ കുടുങ്ങി യാത്രക്കാര്‍. ചാലക്കുടി പുഴക്ക് കുറുകെയുള്ള പഴയ പാലമാണ് ശനിയാഴ്ച പകല്‍ 10 മണിയോടെ അടച്ചത്. പാലത്തിന്റെ ബെയറിങ് മാറ്റുന്നതിനായാണ് പാലം അടച്ചിരിക്കുന്നത്. പ്രവൃത്തികള്‍ക്ക് 20 ദിവസത്തോളം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സമാന്തര പാലത്തിലൂടെയാണ് കടത്തിവിടുന്നത്. ഇതുമൂലം രാവിലെ മുതല്‍ ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം വാഹനങ്ങള്‍ റോഡില്‍ കിടക്കേണ്ട അവസ്ഥയാണിപ്പോള്‍. ആഴ്ചാവസാന ദിവസമായതിനാല്‍ ശനിയാഴ്ച കൂടുതല്‍ വാഹനങ്ങളെത്തിയതോടെ ഗതാഗത തടസം അതിരൂക്ഷമായി. ദേശീയപാതയില്‍ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര കാണപ്പെട്ടു.

പാലത്തിന്റെ തെക്ക് ഭാഗത്ത് നിന്നാണ് ബെയറിങ് മാറ്റുന്ന പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നത്. പാലത്തിനടിയില്‍ നിന്നാണ് പ്രവൃത്തികള്‍ നടത്തുന്നത്. ഏഴ് സ്പാനുകളിലായുള്ള 42 ബെയറിങ്ങുകള്‍ മാറ്റും. ജാക്കി ലിവര്‍ ഉപയോഗിച്ച് പാലം ഉയര്‍ത്തിയാണ് ബെയറിങ് ഘടിപ്പിക്കുന്നത്. ആവശ്യത്തിന് തൊഴിലാളികളുള്ളതിനാല്‍ സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.

വേനലവധി അവസാനിക്കും മുമ്പേ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. വേനല്‍ മഴയും ഭീഷണിയാണ്. ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല. പൊലീസിന്റെ നേതൃത്വത്തിലാണ് ദേശീയപാതയിലെ ഗതാഗതം നിയന്ത്രിക്കുന്നത്. ഗതാഗത തടസം ഒഴിവാക്കാനായി വാഹനങ്ങള്‍ സമാന്തര റോഡുകളിലൂടെ തിരിച്ചുവിടുന്നുണ്ട്. രാത്രിയിലും വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.