ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസിലാണ് ചരസ് കണ്ടെത്തിയത്

പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 1.7 കിലോ ചരസ് പിടികൂടി. ആർ പി എഫ് - എക്സൈസ് സംയുക്ത പരിശോധനയിലാണ് ലഹരിപദാർത്ഥം കണ്ടെത്തിയത്. ട്രെയിനിൽ ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്നാണ് ഒന്നരക്കോടിയോളം വില വരുന്ന ചരസ് കണ്ടെത്തിയത്. ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസിലാണ് ചരസ് കണ്ടെത്തിയത്. ചരസ് കടത്താൻ ശ്രമിച്ചവരെ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്ന് എക്സൈസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവം ഇങ്ങനെ

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസിലാണ് ചരസ് കണ്ടെത്തിയത്. ജനറൽ കംപാർട്ട്മെന്‍റിൽ ഉടമസ്ഥനില്ലാത്ത ബാഗ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഈ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് അതിൽ ചരസ് കണ്ടെത്തിയതെന്ന് ആർ പി എഫ് സി. ഐ കേശവദാസ് എൻ വ്യക്തമാക്കി. കടത്താൻ ശ്രമിച്ചവരെ കണ്ടെത്താനായുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വിവരിച്ചു.

ആന്ധ്രപ്രദേശിലാണ് വ്യാപകമായി ചരസ് തയ്യാറാക്കുന്നത്. ട്രെയിൻ മാ‍ർഗം കേരളത്തിലെ കേന്ദ്രങ്ങളിലെത്തിക്കും. ശേഷം കൊച്ചി, തിരുവനന്തപുരം വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താനാകും ഇത്തരം സംഘങ്ങളുടെ ശ്രമമെന്നാണ് നിഗമനമെന്ന് പരിശോധനയിൽ പങ്കാളിയായ എക്സൈസ് ഉദ്യോഗസ്ഥൻ പി കെ സതീശ് വ്യക്തമാക്കി. ഒന്നരക്കോടിയോളമാണ് പിടിച്ചെടുത്ത ചരസിന്‍റെ വിപണി മൂല്യമെന്നും ഇത് കടത്തിയവർക്കായുള്ള അന്വേഷണം തുടരുമെന്ന് എക്സൈസ് അറിയിച്ചു.

പട്ടാപ്പകൽ എടിഎം വാഹനം ആക്രമിച്ച് ഞെട്ടിക്കുന്ന കവർച്ച; സുരക്ഷ ജീവനക്കാരനെ വെടിവെച്ച് കൊന്നു, ലക്ഷങ്ങൾ കവർന്നു

അതേസമയം കഴിഞ്ഞ ദിവസം പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ രണ്ട് പേരിൽ നിന്നായി 12 കിലോ കഞ്ചാവാണ് പിടികൂടിയത്. പ്ലാറ്റ് ഫോം നമ്പറിൽ മുന്നിൽ സംശയാസ്പദമായി കണ്ട ഒഡിഷ സ്വദേശിയിൽ നിന്നാണ് ആദ്യം കഞ്ചാവ് പിടിച്ചെടുത്തത്. ഒഡിഷ സ്വദേശിയായ അഖില നായകിൽ നിന്ന് പരിശോധനയിൽ 8 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഷാലിമാർ തിരുവനന്തപുരം എക്സ്പ്രസ്സിലെ ജനറൽ കമ്പർട്ട് മെന്റിൽ നിന്നും ഉടമസ്ഥൻ ഇല്ലാത്ത ബാഗിൽ നിന്ന് അന്ന് 4 കിലോ കഞ്ചാവും കണ്ടെത്തിയിരുന്നു. എക്സൈസും ആർ പി എഫും ചേർന്ന് നടത്തിയ സംയുക്ത റെയ്ഡിലാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. വിപണിയിൽ 6 ലക്ഷം രൂപ വിലവരുന്നതാണ് ഇവയെന്ന് എക്സൈസ് ആർ പി എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.