എറണാകുളം സ്വദേശി അൽ അമീന്റെ പരാതിയിലാണ് സി ജെ എം കോടതിയുടെ നിർദ്ദേശം.

കൊച്ചി : കൈക്കൂലി കേസിൽ പിടിയിലായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ വഞ്ചന കേസും. ബസ് പെർമിറ്റ് നൽകാൻ കൈക്കൂലിയായി പണവും വിദേശ മദ്യവും വാങ്ങിയ എറണാകുളം ആർടിഒടി എം ജെർസന് എതിരെ വഞ്ചന കുറ്റം ചുമത്തി കേസെടുക്കാൻ കോടതി നിർദ്ദേശം നൽകി. എറണാകുളം സ്വദേശി അൽ അമീന്റെ പരാതിയിലാണ് സി ജെ എം കോടതിയുടെ നിർദ്ദേശം.

ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 75 ലക്ഷം രൂപയുടെ തുണിത്തരങ്ങൾ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. പൊലീസ് കേസെടുക്കാതെ വന്നതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. ജെർസനും ഭാര്യക്കും എതിരെ കേസെടുക്കാനാണ് കോടതി എറണാകുളം സെൻട്രൽ പോലീസിന് നിർദ്ദേശം നൽകിയത്.അൽ അമീൻ കോടതിയിൽ ഫയൽ ചെയ്‌ത സ്വകാര്യ അന്യായത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് ജെർസനും ഭാര്യക്കുമെതിരെ കേസ്സ് രെജിസ്റ്റെർ ചെയ്‌ത്‌ അന്വേഷണം നടത്തുവാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ യ്ക്ക് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. 

ബസ് പെർമിറ്റിനായി പണവും മദ്യവും കൈക്കൂലി വാങ്ങുന്നതിനിടയാണ് ആദ്യം എറണാകുളം ആർടിഒ ജെർസൻ പിടിയിലായത്. ബസിന്‌ റൂട്ട് പെർമിറ്റ് അനുവദിക്കാൻ കൈക്കൂലിയായി പണവും മദ്യവും വാങ്ങിയ സംഭവത്തിൽ എറണാകുളം റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ആർ.ടി.ഒ ജെർസണിന് പുറമെ ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും കൈക്കൂലിയായി വാങ്ങിയ 5,000 രൂപയും ഒരു കുപ്പി മദ്യവും എറണാകുളം വിജിലൻസ് പിടികൂടിയിരുന്നു. ചെല്ലാനം-ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസിന്‍റെ റൂട്ട് പെര്‍മിറ്റ് അവസാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അപേക്ഷയിലെ പരിഗണിക്കുന്നതിനാണ് കൈക്കൂലി വാങ്ങിയത്.