ഒരു തുള്ളിവെളളം പോലും തടഞ്ഞ് നിർത്താന്‍ കഴിയില്ല; മൂന്ന് കോടി ചെലവില്‍ ഒരു തടയണ
രണ്ടായിരം കുടുംബങ്ങൾക്ക് ആവശ്യമായ വെള്ളം തികയാതെ വന്നതോടെയാണ് പുഴയിൽ തടയണ നിർമ്മിക്കാൻ തീരുമാനിച്ചത്. നബാർഡ് അനുവദിച്ച മൂന്ന് കോടി പതിനേഴ് ലക്ഷം രൂപയിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.
താന്നിയടി: ഒരു തുള്ളിവെളളം പോലും തടഞ്ഞ് നിർത്താതെ നോക്കുകുത്തിയാകുകയാണ് കാസർഗോഡ് പെരിയ താന്നിയടിയിലെ ചെക്ക് ഡാം. ജലനിധി പദ്ധതിക്കായി മൂന്ന് കോടിയിലധികം രൂപ ചെലവഴിച്ചാണ് തടയണ നിർമ്മിച്ചത്. നിർമ്മാണത്തിലെ അപാകതയാണ് പദ്ധതി പാഴാകാൻ കാരണമെന്നാണ് ആക്ഷേപം.
പുല്ലൂർ പെരിയ പഞ്ചായത്തിലെ ജലനിധി പദ്ധതിക്കായി വെള്ളം പമ്പ് ചെയ്യുന്നത് താന്നിയടുക്കം പുഴയിൽ നിന്നാണ്. രണ്ടായിരം കുടുംബങ്ങൾക്ക് ആവശ്യമായ വെള്ളം തികയാതെ വന്നതോടെയാണ് പുഴയിൽ തടയണ നിർമ്മിക്കാൻ തീരുമാനിച്ചത്. നബാർഡ് അനുവദിച്ച മൂന്ന് കോടി പതിനേഴ് ലക്ഷം രൂപയിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. എന്നാല്‍ ഒരു തുള്ളി വെള്ളം തടയണയ്ക്ക് തടയാന്‍ സാധിച്ചില്ല.
രണ്ട് മാസം മുമ്പേ തടയണയില്‍ ഉണ്ടായിരുന്ന വെള്ളം ചോർന്ന് പോയി. ജലനിധി കിണറിലേക്ക് മറ്റിടത്ത് നിന്നും വെള്ളം പമ്പ് ചെയ്താണ് എത്തിക്കുന്നത്. അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെന്നും അടുത്ത വർഷം മുതൽ പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നുമാണ് പഞ്ചായത്ത് ഭരണസമിതി പറയുന്നത്.