ഓട്ടൊമൊബീൽ എൻജിനീയറിങ് വിദ്യാർത്ഥിയായ ആരോമൽ ഉണ്ണി, ഫോഡ് ഐക്കണിന്റെ എൻജിനും ത്രീ ഡി പ്രിന്റിങ് പോലുള്ള സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ലംബോർഗിനി കാറിന്റെ മാതൃക നിർമിച്ചു. നാല് വർഷം കൊണ്ട് 13 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സ്വപ്നവാഹനം യാഥാർഥ്യമാക്കിയത്.

ചാരുംമൂട്: കോടികൾ വിലമതിക്കുന്ന ലംബോർഗിനി കാറിന്റെ മാതൃക സ്വന്തമായി നിർമിച്ച് ഓട്ടൊമൊബീൽ എൻജിനീയറിങ് വിദ്യാര്‍ത്ഥിയുടെ ശ്രദ്ധേയമായ നേട്ടം. താമരക്കുളം ചത്തിയറ ആതിരയിൽ ആരോമൽ ഉണ്ണിയാണ് (24) കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടുനടന്ന വാഹനത്തിന് യാഥാർഥ്യത്തിന്റെ രൂപം നൽകിയത്. ഫോഡ് ഐക്കണിന്റെ 1.3 ലിറ്റർ പെട്രോൾ എൻജിൻ കരുത്തേകുന്ന കാറിന്റെ നിർമാണത്തിനായി ത്രീ ഡി പ്രിന്റിങ് അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകളും ആരോമൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

പത്താംക്ലാസ് പരീക്ഷയെഴുതാൻ പോയ സമയത്ത് അടുത്തുള്ള കടയിൽ കണ്ട റിമോട്ട് കൺട്രോൾ ലംബോർഗിനി കാർ അമ്മയോടൊപ്പം പോയി വാങ്ങിയപ്പോഴാണ് ഈ വാഹനത്തോടുള്ള കമ്പം തുടങ്ങുന്നത്. ഡ്രൈവറില്ലാതെ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഒരു ജീപ്പായിരുന്നു ആരോമലിന്റെ ആദ്യത്തെ പരീക്ഷണം. പിന്നീട് ഇതിനെ മൊബൈൽ ഫോൺ വഴി നിയന്ത്രിക്കുന്ന രീതിയിലേക്ക് മാറ്റിയെടുത്തു. ഈ അനുഭവപരിചയത്തിന്റെ കരുത്തിലാണ് 2021-ൽ ലംബോർഗിനിയുടെ നിർമാണത്തിലേക്ക് കടന്നത്. എൻജിനീയറിങ് പഠനത്തിന് ചേരുന്നതിന് മുൻപ് തന്നെ നിർമാണം തുടങ്ങിയിരുന്നു. മികച്ച പിന്തുണയുമായി കുടുംബാംഗങ്ങളും ഈ സ്വപ്നത്തിന് ഒപ്പം നിന്നു.

പുതിയ മോൾഡ് തയ്യാറാക്കിയാണ് കാറിന്റെ രൂപകൽപന നടത്തിയത്. ഫൈബർ ഗ്ലാസ് ബോഡിയും ലാമിനേറ്റഡ് ഗ്ലാസ് വിൻഡ് സ്ക്രീനും ഉൾപ്പെടെ ഉപയോഗിച്ച് കാറിന്റെ നിർമാണം പൂർത്തിയാക്കാൻ നാല് വർഷമെടുത്തു. 13 ലക്ഷം രൂപയാണ് ആകെ ചെലവ് വന്നത്. റോഡിൽ ഓടിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നിയമങ്ങൾ അനുവദിക്കാത്തതിനാൽ ഈ സ്വപ്നവാഹനം ഇപ്പോൾ വീട്ടുമുറ്റത്താണ് പാർക്ക് ചെയ്തിരിക്കുന്നത്. വീട്ടിലെത്തുന്ന സന്ദർശകർക്കായി മുറ്റത്ത് വണ്ടി ഓടിച്ച് കാണിക്കുകയാണ് ഈ മിടുക്കൻ.