ശാസ്ത്രോത്സവത്തില്‍ പ്രതിഭ തെളിയിച്ച് ഇടമലക്കുടിയിലെ കുരുന്നുകള്‍
എട്ടുമണിക്കൂറോളം കാനനപാതയിലൂടെ നടന്നാണ് ഇവര്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്.
ഇടുക്കി: പാവയും സുഗന്ധം പരത്തുന്ന അഗർബത്തികളും കുടയും പ്രദർശിപ്പിച്ച് ഇടമലക്കുടിയിലെ കുരുന്നുകൾ മലകയറി. മൂന്നാർ ലിറ്റിൽ ഫ്ലവർ സ്കൂളിൽ രണ്ടു ദിവസമായി നടന്നുവന്ന ശാസ്ത്രോത്സവത്തിലാണ് കുടിയിലെ 10- ഓളം വരുന്ന കുട്ടികൾ പരമ്പരാഗതമായി നിർമ്മിച്ച പാവയും സുഗന്ധം പരത്തുന്ന അഗർബത്തികളും കുടകളും പ്രദർശിപ്പിച്ചത്.
75 സ്കൂളുകളിൽ നിന്നായി 1500 -ഓളം കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. എട്ടുമണിക്കൂറോളം കാനനപാതയിലൂടെ നടന്നാണ് അഞ്ചു മുതൽ എട്ടുവയസുവരെയുള്ള കുട്ടികൾ അധ്യാപകർക്കും മാതാപിതാക്കൾക്കുമൊപ്പം മത്സരങ്ങളിൽ പങ്കെടുക്കുവാൻ മൂന്നാറിലെത്തിയത്. വിജയമല്ല മറിച്ച് പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു ലഷ്യമെന്ന് ഹെഡ്മാസ്റ്റർ വാസുദേവൻപിള്ള പറഞ്ഞു. അതുകൊണ്ടുതന്നെ ഫലം വരുന്നതുവരെ കാത്തുനിൽക്കാതെ അവര്‍ കുടിയിലേക്ക് മടങ്ങി. രണ്ട് മണിയോടെ മൂന്നാറിൽ നിന്നും പുറപ്പെട്ട സംഘം രാത്രി എട്ടോടെയാണ് വീടുകളിൽ എത്തിയത്.