സംഘർഷത്തിൽ സാരമായി പരിക്കേറ്റ വിദ്യാർഥികളെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

നെടുംങ്കണ്ടം: ഇടുക്കിയില്‍ സ്‌കൂൾ വിദ്യാർഥികളും പൂർവ വിദ്യാർഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്ക്. നെടുങ്കണ്ടം മുണ്ടിയെരുമയിലാണ് വിദ്യാർഥികൾ ഫുട്ബോള്‍ കളിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സംഘം ചേർന്ന് കൂട്ടയടി നടത്തിയത്. പ്രദേശത്ത് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമാണ് സംഘം മടങ്ങിയത്. സംഘർഷത്തിൽ സാരമായി പരിക്കേറ്റ വിദ്യാർഥികളെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച്ച വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. ഞായറാഴ്ച മുണ്ടിയെരുമയില്‍ നടന്ന ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട് തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നു. ഇതിന്‍റെ ബാക്കിയായാണ് വിദ്യാർഥികളും പൂർവ വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടിയത്. വൈകുന്നേരം സ്‌കൂളിലെത്തിയ പൂര്‍വ്വവിദ്യാർഥികള്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഹോം ഗാര്‍ഡിനെ ആക്രമിക്കാനും ശ്രമം നടന്നു. 

സംഭവം അറിഞ്ഞ് നെടുങ്കണ്ടത്തുനിന്നും പൊലീസെത്തി ഇവരെ പിരിച്ചുവിട്ടിരുന്നു. പരുക്കേറ്റവര്‍ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. പിന്നാലെയെത്തിയ പൂര്‍വ്വവിദ്യാര്‍ഥി സംഘം വീണ്ടും തൂക്കുപാലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. 

വിവരമറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പൽ പൊലീസില്‍ പരാതി നല്‍കി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്‌കൂള്‍ പരിസരത്തും തൂക്കുപാലത്തെ ആശുപത്രി പരിസരത്തും പൊലീസ് കാവലേര്‍പ്പെടുത്തി.