ഓട്ടോയിൽ ചാരിനിന്ന് മൂത്രമൊഴിച്ചു, ചോദ്യം ചെയ്തതോടെ സംഘർഷം; കൊല്ലത്ത് 5 പേർക്ക് പരിക്ക്
ഒരാൾക്ക് വെട്ടേറ്റു. പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് ഏരൂർ പൊലീസ് കേസെടുത്തു.
കൊല്ലം : ഏരൂരിൽ ഓട്ടോയിൽ ചാരിനിന്ന് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 5 പേർക്ക് പരിക്ക്. ഒരാൾക്ക് വെട്ടേറ്റു. പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് ഏരൂർ പൊലീസ് കേസെടുത്തു.
കൊല്ലം വിളക്കുപാറ ക്ഷേത്രത്തിലെ ഉത്സവനിടയിലാണ് വിളക്കുപാറ ജംഗ്ഷനിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഉൾപ്പെട്ട 4 പേരെ സംഭവ സ്ഥലത്ത് നിന്നും ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിളക്കുപാറ സ്വദേശികളായ വിനോദ്, ജെയിംസ് മണലിൽ സ്വദേശികളായ ബിജോയ്, അജയ് എന്നിവരാണ് പൊലീസ് പിടിയിലായത്.
വിളക്കുപാറ ഓട്ടോ സ്റ്റാൻഡിൽ നിര്‍ത്തിയിട്ടിരുന്ന വിനോദിന്റ ഓട്ടോയിൽ ചാരി നിന്ന് സജുരാജ് മൂത്രമൊഴിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. വിനോദ് ഇതു ചോദ്യം ചെയതു. തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ഇരുഭാഗത്തുമുള്ള 5 പേർക്ക് പരിക്കേറ്റു. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാജുരാജിന്റെ തലയ്ക്കാണ് വെട്ടേറ്റത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു. സംഘർഷത്തിൽ ഉൾപ്പെട്ട കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.