കടയിൽ സാമ്പാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞതിന്റെ വിരോധത്തിലാണ് രണ്ടാഴ്ചയ്ക്ക് ശേഷം പ്രതി പാലാരിവട്ടം ബൈപാസിന് സമീപത്തെ കടയിലെത്തി ആക്രമണം നടത്തിയതെന്നാണ് പരാതിയിലെ ആരോപണം.
കൊച്ചി: ഓണത്തിന് മുൻപ് തട്ടുകടയിൽ പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഇറച്ചിക്കറി നൽകാതിരുന്നതിന്റെ വിരോധത്തിൽ കടയുടമയെ ആക്രമിച്ചതായി പരാതി. കടയിൽ സാമ്പാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞതിന്റെ വിരോധത്തിലാണ് രണ്ടാഴ്ചയ്ക്ക് ശേഷം പ്രതി പാലാരിവട്ടം ബൈപാസിന് സമീപത്തെ കടയിലെത്തി ആക്രമണം നടത്തിയതെന്നാണ് പരാതിയിലെ ആരോപണം.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പരാതിക്കാരി നടത്തുന്ന തട്ടുകടയ്ക്ക് സമീപം വച്ച് പ്രതി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സംഭവം മൊബൈൽ ഫോണിൽ പകർത്താൻ പരാതിക്കാരി ശ്രമിച്ചപ്പോൾ പ്രതി തടഞ്ഞ് നിർത്തി കൈ കൊണ്ട് മർദിച്ചതായും പരാതിയിലുണ്ട്. മർദനമേറ്റ് താഴെ വീണ പരാതിക്കാരിയുടെ നെഞ്ചിൽ പ്രതി ചവിട്ടിയതായും പരാതിയിൽ ആരോപിക്കുന്നു.


