കേരളത്തിലെ ആദ്യത്തെ ഹൈ ആള്‍റ്റിറ്റിയൂഡ് ലാബോറട്ടറി കൂടിയായ സ്ഥാപനം ഈ മാസം 20 ന് 12.30 ന് ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം നടത്തുന്നത്...

ഇടുക്കി: കാലാവസ്ഥ വ്യതിയാന പഠനത്തിന്റെ ഭാഗമായി മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജില്‍ ഗവേഷണ കേന്ദ്രം ഒരുങ്ങുന്നു. മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജും എ.ഐ.റ്റി മദ്രാസും, കേരള സര്‍ക്കാരിന്റെ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന പഠന ഡയറക്ടറേറ്റും സംയുക്തമായി നടപ്പിലാക്കുന്ന ഗവേഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. 

കേരളത്തിലെ ആദ്യത്തെ ഹൈ ആള്‍റ്റിറ്റിയൂഡ് ലാബോറട്ടറി കൂടിയായ സ്ഥാപനം ഈ മാസം 20 ന് 12.30 ന് ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം നടത്തപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി മദ്രാസ് ഐ.ഐ.റ്റിയും മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജിലെ സിവില്‍ എഞ്ചിനിയറിംഗ് വിഭാഗവും സംയുക്തമായി നടത്തി വന്നിരുന്ന പഠനങ്ങള്‍ വിജയം കണ്ടതോടെയാണ് ഇവിടെ സ്ഥിരം പഠനകേന്ദ്രം ആരംഭിക്കുവാന്‍ തീരുമാനിച്ചത്. 

മദ്രാസ് ഐ.ഐ.റ്റിയിലെ പ്രൊഫസര്‍ സച്ചിന്‍ എസ് ഗുന്തെ, മൂന്നാര്‍ എ#്ചിനിയറിംഗ് കോളേജ് സിവില്‍ വിഭാഗം പ്രൊഫസര്‍ ബിജു.സി.വി എന്നിവരാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി വന്നിരുന്നത്. ഹൈ ആള്‍റ്റിറ്റിയൂഡ് ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപനത്തിലൂടെ മനുഷ്യ ഇടപെടലിലൂടെയുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ചു കൃത്യമായ സമയക്രമം അനുസരിച്ച് നിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കുവാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. 

ഇതിലൂടെ കാലാവസ്ഥയുടെ ഘടനയിലുണ്ടാകുന്ന സൂക്ഷ്മ വ്യതിയാനങ്ങളെ നിര്‍ണ്ണയിക്കുവാന്‍ സാധിക്കും എന്ന ഗവേഷകര്‍ പറയുന്നു. ഗവേഷണ കേന്ദ്രത്തിനാവശ്യമായ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മദ്രാസ് ഐ.ഐ.റ്റി യുടെ സഹായത്തോടെ പ്രശസ്ത ആര്‍ക്കിടെക്റ്റ് ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പ് ആണ് നിര്‍വ്വഹിച്ചത്.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രി എം.എം.മണി അധ്യക്ഷത വഹിക്കും. എല്‍.എല്‍.എ എസ്.രാജേന്ദ്രന്‍, ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലാ കളക്ടര്‍ എച്ചി.ദിനേശന്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പത്മശ്രീ. എം.ചന്ദ്രദത്തന്‍, പ്രൊഫസര്‍മാരായ രവീന്ദ്ര ഗെട്ടു, മനു സന്താനം, കെ.പി.സുധീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.