Asianet News MalayalamAsianet News Malayalam

'ആർത്തിരമ്പുന്ന തിരമാലകളെ മറികടക്കണം'; പക്ഷേ തീരദേശ പൊലീസിന് നല്‍കിയിരിക്കുന്നത് കായലിൽ ഓടിക്കുന്ന ബോട്ട്

ഉയരക്കുറവ് കാരണം കടൽക്ഷോഭം ഉള്ള സാഹചര്യങ്ങളിൽ ഈ ബോട്ടുകൾ കടലിൽ ഇറക്കുമ്പോൾ ഉള്ളിൽ വെള്ളം കയറുന്ന അവസ്ഥയാണ്. 

coastal police boat is in pathetic condition
Author
Thiruvananthapuram, First Published Sep 25, 2019, 9:22 AM IST

തിരുവനന്തപുരം: തീരദേശ പൊലീസിന് കടലിൽ ഓടാൻ നല്‍കിയിരിക്കുന്നത് കായലിൽ ഓടിക്കുന്ന ബോട്ട്. കായലുകൾ പോലുള്ള ശാന്തമായ ജലത്തിലൂടെ ഓടിക്കാൻ കഴിയുന്ന ബോട്ടുകളാണ് ആർത്തിരമ്പുന്ന തിരമാലകളെ കടന്ന് പട്രോളിംഗ് നടത്താൻ തീരദേശ പൊലീസിന് നൽകിയിരിക്കുന്നത്. ഗോവ കപ്പൽ നിർമാണ ശാലയിൽ നിർമിച്ച ഈ ബോട്ടുകളുടെ രൂപകല്പന വിഴിഞ്ഞം പോലുള്ള കടലിൽ ഉപയോഗിക്കാൻ കഴിയാത്തവയാണ്. 

സ്വന്തം ജീവൻ പണയപ്പെടുത്തി ജോലി ചെയ്യേണ്ട അവസ്‌ഥയാണ്‌ ഇതിലുള്ളവർക്ക്. ഉയരക്കുറവ് കാരണം കടൽക്ഷോഭം ഉള്ള സാഹചര്യങ്ങളിൽ ഈ ബോട്ടുകൾ കടലിൽ ഇറകുമ്പോൾ ഉള്ളിൽ വെള്ളം കയറുന്ന അവസ്ഥയാണ്. ഒരു വർഷം മുൻപ് ഇത്തരത്തിൽ പട്രോളിംഗിനിടെ ബോട്ടിനുള്ളിൽ വെള്ളം കയറി മുങ്ങിയിരുന്നു. അന്ന് ഭാഗ്യംകൊണ്ടാണ് അതിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത്.

വിഴിഞ്ഞം തീരദേശ പൊലീസിന് ഒരു ചെറിയ പട്രോളിംഗ് ബോട്ടാണ് കടൽ കാക്കാനായി ഉള്ളത്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത ഈ ബോട്ടുകൾക്ക് കൈക്കൊള്ളാൻ കഴിയുമെങ്കിലും രൂപകല്പനയിലെ പ്രശ്നം കാരണം കടൽക്ഷോഭം ഉള്ള സമായങ്ങളിൽ പരമാവധി വേഗതയിൽ പോകുന്നത് അപകടം ഉണ്ടാക്കി വെയ്ക്കും. രണ്ടു എഞ്ചിനുകളിൽ ഒന്ന് തകരാറിലായതിനെ തുടർന്ന് ഇത് ഇപ്പോൾ ഒതുക്കി ഇട്ടിരിക്കുകയാണ്. ഒരു എഞ്ചിൻ ഉപയോഗിച്ച് അധികം ദൂരം ഈ ബോട്ടിന് സഞ്ചരിക്കാൻ കഴിയില്ലെന്നതും കടലിൽ വെച്ച് ഇത് തകരാറിലായാല്‍ തിരികെ തീരത്ത് എത്താൻ കഴിയില്ലെന്നതും വിഴിഞ്ഞം തീരദേശ പൊലീസിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. 

പൂവാർ തീരദേശ പൊലീസിന് നൽകിയിരിക്കുന്ന ബോട്ട് ബാറ്ററി തകരാറിനെ തുടർന്ന് വിഴിഞ്ഞത്തെ ജെട്ടിയിൽ നങ്കൂരമിട്ടിരിക്കുകയാണ്. പത്ത് വർഷം കാലപഴക്കമുള്ള ഈ ബോട്ടുകളുടെ അറ്റകുറ്റപണികളുടെ വാർഷിക കരാർ നൽകിയിരിക്കുന്നത് കൊച്ചിൻ ഷിപ്പ് യാർഡിനാണ്. ഇവർ എസ്.എച്ച്.എം എന്ന മറ്റൊരു സ്ഥാപനത്തിനാണ് അറ്റകുറ്റപ്പണികളുടെ ഉപകരാർ നൽകിയിരിക്കുന്നത്. ഈ സ്ഥാപനം ബോട്ടിന്റെ തകരാർ കൊച്ചിൻ ഷിപ്യാർഡിനെ അറിയിക്കുമ്പോൾ അതിന് വേണ്ട സ്പെയർപാർട്ടുകൾ കൊച്ചിൻ ഷിപ്യാർഡ് വാങ്ങി നൽകുകയാണ് ചെയ്യുന്നത്.

ഇതിന് മാസങ്ങളുടെ കാലതാമസം ഉണ്ടാകുന്നുണ്ട്. ഇവരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായൽ മാത്രമേ ബോട്ടുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കി തിരികെ കടലിൽ ഇറക്കാൻ കഴിയു. ഇപ്പോൾ അടിയന്തിരഘട്ടങ്ങളിൽ 7500 രൂപ ദിവസകൂലി ഇനത്തിൽ നൽകി സ്വകാര്യ ബോട്ട് വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയാണ് തീരദേശ പൊലീസിന്.

Follow Us:
Download App:
  • android
  • ios