വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ചെന്നിത്തല സ്വദേശിയായ ഫ്രീലാൻസ് വെബ് ഡിസൈനറെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്. മറ്റൊരു വിവാഹത്തിന് ശ്രമിച്ചതോടെ യുവതി പരാതി നൽകുകയായിരുന്നു.

ആലപ്പുഴ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഫ്രീലാൻസ് വെബ് ഡിസൈനർ അറസ്റ്റിൽ. ചെന്നിത്തല തൃപ്പെരുന്തുറ ഏഴംവാക്കൽ വീട്ടിൽ രാഹുൽ (31) ആണ് ആലപ്പുഴ സൗത്ത് പൊലീസിന്‍റെ പിടിയിലായത്. മാട്രിമോണിയൽ പരസ്യം വഴിയാണ് അരൂർ സ്വദേശിയായ യുവതിയുമായി ഇയാൾ പരിചയത്തിലാകുന്നത്. തുടർന്ന് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കൂടുതൽ അടുക്കുകയും യുവതിയെ പലപ്രാവശ്യം ആലപ്പുഴയിൽ വിളിച്ചുവരുത്തി ടൗണിലും ബീച്ചിലും വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

പിന്നീട് യുവതിയെ വിവാഹം കഴിക്കാതെ ഒഴിഞ്ഞുമാറിയ പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ചതോടെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്. വിവരമറിഞ്ഞ് വീട്ടിൽ നിന്നും മുങ്ങിയ രാഹുലിനെ, ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞദിവസം പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് പിടികൂടിയത്. സൗത്ത് ഐഎസ്എച്ച്ഒ വി എസ് വിനീഷിന്റെ നിർദേശാനുസരണം പ്രിൻസിപ്പൽ എസ്ഐ നെവിൻ ജോർജ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എസ്ഐ മോഹൻ കുമാർ, എസ്‌സിപിഒ ശ്യാം ആർ, ആലപ്പുഴ ഡാൻസാഫ് ടീമിലെ സിദ്ദിഖുൾ റഹ്മാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.