കൊച്ചിയിലെ ഒരു കോണ്‍ട്രക്ടറിനാണ് ഇതിന്‍റെ നിര്‍മാണ് ചുമതല. ഇയാളുടെ തൊഴിലാളികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്

ചേര്‍ത്തല: കെട്ടിട നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയില്‍ തട്ട് ഇടിഞ്ഞുവീണ് നാല് പേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ പള്ളിപ്പുറം പഞ്ചായത്ത് 16 -ാം വാര്‍ഡ് കാവുങ്കല്‍ വെള്ളിമുറ്റം ഭാഗത്തായിരുന്നു അപകടം. ഇവിടെ സ്വകാര്യ കമ്പനിയുടെ ഗോഡൗണ്‍ നിര്‍മാണം നടക്കുന്നതിനിടയിലാണ് അപകടം. കൊച്ചിയിലെ ഒരു കോണ്‍ട്രക്ടറിനാണ് ഇതിന്‍റെ നിര്‍മാണ് ചുമതല. ഇയാളുടെ തൊഴിലാളികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകട സമയത്ത് 30 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

കെട്ടിടത്തിന്‍റെ മേല്‍തട്ടില്‍ കോണ്‍ക്രീറ്റ് മിശ്രിതം നിറക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. തട്ട് ഇടിഞ്ഞു താഴെ വീണ് കമ്പിയും പട്ടികയും ആണിയും കുത്തിയേറ്റാണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. ഇതില്‍ കൊച്ചി സ്വദേശിയായ ഒരാളുടെ നില ഗരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം കെട്ടിടനിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഈ പ്രദേശം മുമ്പ് കൃഷിയിറക്കിയിരുന്ന പാടശേഖരമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പാടം നികത്തിയാണ് അനധികൃതമായാണ് നിര്‍മാണം നടത്തുന്നതെന്നാണ് ആക്ഷേപം. ചതുപ്പുനിറ‌ഞ്ഞ പ്രദേശത്ത് യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നതെന്നും ആക്ഷേപമുണ്ട്.