വാശിയേറിയ ലേലത്തില്‍ ഭഗവതി പൂരാഘോഷ കമ്മിറ്റി അഞ്ച് ലക്ഷത്തിനാണ് രാമനെ ഏക്കം എടുത്തത്.

തൃശൂര്‍: വടക്കേക്കാട് ഞമനേങ്ങാട് ഭഗവതി ക്ഷേത്രോത്സവത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അഞ്ച് ലക്ഷം ഏക്കതുക. ഏപ്രില്‍ 23ന് നടക്കുന്ന ഉത്സവത്തില്‍ ഭഗവതി പൂരാഘോഷ കമ്മിറ്റിക്ക് തിടമ്പേറ്റാനാണ് ഗജരാജ കേസരി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വരുന്നത്. ലേലത്തിലൂടെയാണ് തുക നിശ്ചയിച്ചത്. വാശിയേറിയ ലേലത്തില്‍ ഭഗവതി പൂരാഘോഷ കമ്മിറ്റി അഞ്ച് ലക്ഷത്തിനാണ് രാമനെ ഏക്കം എടുത്തത്. തൊട്ടു പിന്നില്‍ ഞമനേങ്ങാട് സഹൃദയ പൂരാഘോഷ കമ്മിറ്റിയും ഉണ്ടായിരുന്നു. 4,95,000 രൂപയ്ക്കാണ് സഹൃദയ ലേലം വിളിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഇവരെ കൂടാതെ സംഘമിത്ര ഞമനേങ്ങാട്, നവോദയ ഞമനേങ്ങാട്, യുവനക്ഷത്ര ഞമനേങ്ങാട്, ഗാം​ഗേര്‍സ് ചിറമനേങ്ങാട് എന്നീ ആഘോഷ കമ്മിറ്റികളും ലേലത്തില്‍ പങ്കെടുത്തു. ഉത്സവത്തിന് രാമന് പുറമെ പുതുപ്പള്ളി കേശവനും ഭഗവതി പൂരാഘോഷ കമ്മിറ്റിക്ക് വേണ്ടി തിടമ്പേറ്റും. പെരുവനം കുട്ടന്‍മാരാരുടെ മേളവും ഭഗവതി പൂരാഘോഷ കമ്മിറ്റി ഒരുക്കുന്നുണ്ട്. മന്ദലാംകുന്ന് അയ്യപ്പന്‍, പാമ്പാടി രാജന്‍ തുടങ്ങി വന്‍ ഗജനിര ഇത്തവണത്തെ പൂരത്തിന് കൊഴുപ്പേകും.