ബസ് റൂട്ടിലോടവെയാണ് കണ്ടക്ടർ യുവതിയോട് ലൈംഗികാതിക്രമം കാട്ടാൻ ശ്രമിച്ചത്
തിരുവനന്തപുരം: വർക്കലയിൽ ബസിനുള്ളിൽ യുവതിയോട് മോശമായി പെരുമാറിയ ബസ് കണ്ടക്ടർ പൊലീസ് പിടിയിലായി. മേൽവെട്ടൂർ സ്വദേശിയായ ശ്രീചിത്തിര വീട്ടിൽ ആദർശിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കലയിൽ റൂട്ട് സർവീസ് നടത്തുന്ന എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ആണ് ഇയാൾ. ബസ് റൂട്ടിലോടവെയാണ് കണ്ടക്ടർ യുവതിയോട് ലൈംഗികാതിക്രമം കാട്ടാൻ ശ്രമിച്ചത്.
എന്നാൽ യുവതി ഉടൻ തന്നെ പൊലീസിന് പരാതി നൽകി. ഇതിന് പിന്നാലെയാണ് പൊലീസെത്തി കണ്ടക്ടറെ കസ്റ്റഡിയിൽ എടുത്തത്. കണ്ടക്ടർക്കൊപ്പം സ്വകാര്യ ബസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർക്കല സ്വദേശിനിയായ യുവതിയുടെ പരാതിയിൻ മേലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റെന്നും പൊലീസ് വിശദീകരിച്ചു.

അതേസമയം വര്‍ക്കലയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത വസ്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മയ്ക്കും മകനും നേരെ ആക്രമണം ഉണ്ടായി എന്നതാണ്. അമ്മയുടെ കൈയ്ക്ക് വെട്ടേറ്റപ്പോൾ മകനെ വാൻ ഇടിച്ച് കൊലപ്പെടുത്താനാണ് അക്രമി സംഘം ശ്രമിച്ചത്. സംഭവത്തിൽ പ്രതിയടക്കം മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെട്ടൂര്‍ സ്വദേശികളായ റംസീന ബീവി , ഇളയ മകൻ ഷംനാദ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതി ശിഹാബുദ്ധീനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. റംസീന ബീവിയുടെ കൈക്ക് ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ശിഹാബുദ്ധീൻ ഓടിച്ച വാനിന്‍റെ അടിയിൽ പെട്ട ഷംനാദ് അത്യാസന്ന നിലയിലാണ്. ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. വസ്തുവിൽ ഉൾപ്പെടുന്ന കടയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം നടന്നതെന്നാണ് വ്യക്തമാകുന്നത്. സംഭവത്തിൽ വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. വർക്കല താഴെവെട്ടൂർ ചുമട് താങ്ങി ജംഗ്ഷന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്.
