സാനിറ്റൈസറിനൊപ്പം തൊഴിലാളി യൂണിയന്റെ പേരുവെച്ചതിനെച്ചൊല്ലിയുണ്ടായ  വിവാദം പണിമുടക്കില്‍ കലാശിച്ചു. അമ്പലവയല്‍ കെ.എസ്ഇബി. സെക്ഷന്‍ ഓഫീസിലാണ് സംഭവം. ഓഫീസിന് മുന്‍വശത്ത് 'കൈകഴുകൂ കൈവിടാതിരിക്കാം' എന്ന സന്ദേശത്തോടൊപ്പം സിഐടിയു. എന്നെഴുതിയിരുന്നു. ഇതേച്ചൊല്ലിയായിരുന്നു തര്‍ക്കം. 

കല്‍പ്പറ്റ: സാനിറ്റൈസറിനൊപ്പം തൊഴിലാളി യൂണിയന്റെ പേരുവെച്ചതിനെച്ചൊല്ലിയുണ്ടായ വിവാദം പണിമുടക്കില്‍ കലാശിച്ചു. അമ്പലവയല്‍ കെ.എസ്ഇബി. സെക്ഷന്‍ ഓഫീസിലാണ് സംഭവം. ഓഫീസിന് മുന്‍വശത്ത് 'കൈകഴുകൂ കൈവിടാതിരിക്കാം' എന്ന സന്ദേശത്തോടൊപ്പം സിഐടിയു. എന്നെഴുതിയിരുന്നു. ഇതേച്ചൊല്ലിയായിരുന്നു തര്‍ക്കം. തര്‍ക്കത്തിനൊടുവില്‍ ഐഎന്‍ടിയുസി യൂണിയനില്‍പ്പെട്ടവര്‍ പണിമുടക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

രണ്ടുദിവസം മുമ്പാണ് സിഐടിയു. യൂണിയന്റെ നേതൃത്വത്തില്‍ സാനിറ്റൈസര്‍ വെച്ചത്. പണം സ്വീകരിക്കുന്ന കൗണ്ടറിന് മുന്‍വശത്താണ് സാനിറ്റൈസര്‍ വെച്ചത്. യൂണിയന്റെ പേരെഴുതിയത് ഇവിടെനിന്ന് മാറ്റണമെന്ന് ഐഎന്‍.ടിയുസി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സിഐടിയു പ്രവര്‍ത്തകര്‍ ഇത് മാറ്റിയില്ല. കൊറോണ വന്നാലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവെക്കുന്ന നിലപാടാണ് ഐഎന്‍ടിയുസി. പ്രവര്‍ത്തകര്‍ക്കെന്ന് ഇവര്‍ കുറ്റപ്പെടുത്തി.

അതേസമയം, കെ.എസ്ഇബി. ഓഫീസിനുള്ളില്‍ തൊഴിലാളി യൂണിയനുകളുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നിരിക്കെയാണ് ഇത് നടന്നതെന്ന് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രതിരോധത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ അനുവദിക്കില്ല. ഒരുകൂട്ടര്‍ക്ക് മാത്രം അസി. എന്‍ജിനിയര്‍ മൗനാനുമതി നല്‍കുകയായിരുന്നെന്ന് ഇവര്‍ കുറ്റപ്പെടുത്തി. കെഎസ്ഇബി സെക്ഷന്‍ ചേയ്യേണ്ട ഉത്തരവാദിത്തം യൂണിയനെ ഏല്‍പ്പിച്ചതാണ് വിവാദമായതെന്ന് ഇവര്‍ പറഞ്ഞു.