ചർച്ചകൾ പലതു നടത്തിയിട്ടും സമവായം മാത്രം വൈകി. നിലവിലെ സ്ഥിരം സമിതി അധ്യക്ഷൻ ടി ജെ ഐസകിനാണ് കൗൺസിലിൽ മുൻതൂക്കം
വയനാട്: യുഡിഎഫിലെ പദവി കൈമാറ്റ ധാരണപ്രകാരം കൽപ്പറ്റ നഗരസഭയിലെ ചെയർമാനും ഉപാധ്യക്ഷയും രാജിവച്ചെങ്കിലും, പുതിയ ചെയർമാനെ തീരുമാനിക്കാനാകാതെ കോൺഗ്രസ്. ഉൾപ്പാർട്ടി തർക്കമാണ് തീരുമാനം വൈകിപ്പിക്കുന്നത്. രണ്ടര വർഷം വീതമായിരുന്നു കോൺഗ്രസ് - ലീഗ് പദവി കൈമാറ്റ ധാരണ. കോൺഗ്രസിലെ ഉൾപ്പോര് മുറുകിയതോടെ, ചെയർമാൻ മുജീബ് കേയംതൊടിയോട് തുടരാൻ യുഡിഎഫ് നിർദേശിച്ചു.
ചർച്ചകൾ പലതു നടത്തിയിട്ടും സമവായം മാത്രം വൈകി. നിലവിലെ സ്ഥിരം സമിതി അധ്യക്ഷൻ ടി ജെ ഐസകിനാണ് കൗൺസിലിൽ മുൻതൂക്കം. എന്നാൽ മറ്റൊരു അംഗം പി വിനോദ് കുമാറും അവകാശ വാദം ഉന്നയിച്ചതാണ് തലവേദന. ഒടുവിൽ തീരുമാനം നീട്ടാൻ ആവില്ലെന്ന് കാട്ടി അധ്യക്ഷനും ഉപാധ്യക്ഷയും രാജിവച്ചു.
ചെയർമാൻ മുജീബും ഉപാധ്യക്ഷ കെ അജിതയും രാജിവച്ചതിനാൽ, നിലവിലെ സ്ഥിരം സമിതി അധ്യക്ഷൻ ടി ജെ ഐസകിനാകും താത്കാലിക ചുമതല. മൂന്നാഴ്ചവരെ ഇങ്ങനെ തുടരാം എന്നതാണ് ചട്ടം. അതിനിടയിൽ സമവായം ഉണ്ടാക്കാം എന്നാണ് ഡിസിസി കരുതുന്നത്. അധികാരത്തർക്കത്തിൽ ലീഗിന് നീരസമുണ്ട്. 28 അംഗങ്ങളുള്ള നഗരസഭയിൽ യുഡിഎഫിന് 15ഉം, എൽഡിഎഫിന് 13ഉം പേരുണ്ട്. ഉൾപ്പാട്ടി തർക്കത്തിന്‍റെ അവസാനം ഭരണം നഷ്ടമാക്കുമോ എന്നും യുഡിഎഫിൽ പരിഭവപ്പെടുന്നവരുണ്ട്.
