നിലവിൽ ഒരു കോടി രൂപയെങ്കിലും അടിയന്തരമായി ലഭിച്ചാൽ മാത്രമേ പണം കാത്തിരിക്കുന്നവരെ ആശ്വസിപ്പിക്കാൻ കഴിയൂ. നൽകാനുള്ള തുക സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി തുക കുറയ്ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

കാക്കനാട്: തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒൻപത് മാസം പിന്നിട്ടിട്ടും വിവിധ സേവനങ്ങൾക്കുള്ള കുടിശ്ശിക പൂർണമായി നൽകാനായിട്ടില്ല. ബാധ്യതകൾ തീർക്കാൻ ഒന്നരക്കോടി രൂപ കൂടി ആവശ്യമുണ്ടെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ കണക്ക്. പണം ലഭിക്കാനുള്ളവർ ഇതിനായി കലക്ടറേറ്റിൽ നിരന്തരം എത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി എടുത്ത സ്വകാര്യ വാഹനങ്ങളുടെ വാടകയും വിവിധ കേന്ദ്രങ്ങളിൽ പന്തൽ ഒരുക്കിയതിന്റെ തുകയുമാണ് പ്രധാനമായും നൽകാനുള്ളത്. നിലവിൽ ഒരു കോടി രൂപയെങ്കിലും അടിയന്തരമായി ലഭിച്ചാൽ മാത്രമേ പണം കാത്തിരിക്കുന്നവരെ ആശ്വസിപ്പിക്കാൻ കഴിയൂ. നൽകാനുള്ള തുക സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി തുക കുറയ്ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

വോട്ടെണ്ണൽ നടന്ന സ്ഥലങ്ങളിലും പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും വലിയ പന്തലുകൾ ഒരുക്കിയിരുന്നു. ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നുള്ള കരാറുകാരാണ് ഈ ജോലികൾ ഏറ്റെടുത്തത്. ഇവരിൽ പലരുടെയും പ്രതിഫലം ഇപ്പോഴും കുടിശ്ശികയാണ്. പോളിങ് സാമഗ്രികളും തിരഞ്ഞെടുപ്പ് ജീവനക്കാരെയും ബൂത്തുകളിലേക്ക് എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനുമായി സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് ഉപയോഗിച്ചിരുന്നു. ഈ വാഹന ഉടമകളിൽ ഒരു വിഭാഗത്തിനും പണം ലഭിക്കാനുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചവരിൽ പലരുടെയും സേവനം നിയമസഭാ തിരഞ്ഞെടുപ്പിലും ഉപയോഗപ്പെടുത്തി. പഴയ കുടിശ്ശിക ലഭിക്കാത്തതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിനായി പന്തൽ ഒരുക്കില്ലെന്ന് ചിലർ നിലപാടെടുത്തിരുന്നു. പിന്നീട് ഉദ്യോഗസ്ഥരുടെ അനുനയത്തെ തുടർന്നാണ് ഇവരിൽ പലരും വീണ്ടും ജോലിക്കെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനായി ചെലവഴിച്ച തുക പലർക്കും ലഭിച്ചിട്ടുണ്ട്. എന്നാൽ അതിനു മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുടിശ്ശികയാണ് ഇപ്പോഴും ബാക്കിനിൽക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം