കഴിഞ്ഞ ഏഴ് വർഷമായി ഇടുക്കിയിലെ കർഷകരെ നിരന്തരം കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഇടതു സർക്കാർ മൂന്നാർ മേഖലയുടെ പേര് പറഞ്ഞ് 13 പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ്
ഇടുക്കി: ഇടുക്കിയിൽ ഈ മാസം 19ന് കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ 18ലേക്ക് മാറ്റി. ഭൂ നിയമ ഭേദഗതി ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർത്താൽ നടത്തുന്നത്. 1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമ്മാണ നിരോധനം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
കഴിഞ്ഞ ഏഴ് വർഷമായി ഇടുക്കിയിലെ കർഷകരെ നിരന്തരം കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഇടതു സർക്കാർ മൂന്നാർ മേഖലയുടെ പേര് പറഞ്ഞ് 13 പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് നേതാക്കൾ പറയുന്നു. ഡിജിറ്റൽ സർവേയിലൂടെ കർഷകന്‍റെ കൈവശമിരിക്കുന്ന പട്ടയമില്ലാത്ത ഭൂമി സർക്കാർ ഏറ്റെടുക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. പുരാവസ്തു സർവേയുമായി സർക്കാർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.
ജില്ലയിലെ പട്ടയ നടപടികൾ പൂർണമായി തടസ്സപ്പെട്ട അവസ്ഥയിലാണ്. 2019 ഡിസംബർ 17നു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലെ തീരുമാനപ്രകാരം ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുവാനുള്ള ഒരു നീക്കവും ഇതുവരേയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കു പലവട്ടം നിവേദനം നൽകി എൽ.ഡി.എഫ് ജില്ലാ നേതൃത്വം ജനങ്ങളെ വിഡ്ഡികളാക്കിക്കൊണ്ടിരിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
അതേസമയം, എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി നാളെ കേരളത്തിലെത്തും. നാളെ ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. പുതുപ്പള്ളിയിലേക്ക് രാഹുലിന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം ഉണ്ടാവുമോ എന്നും ആകാംക്ഷയുണ്ട്. അപകീര്‍ത്തി കേസിനെ തുടര്‍ന്ന് രാഹുല്‍ അയോഗ്യനാക്കപ്പെട്ടതോടെ ഇടക്കാലത്തേക്ക് വയനാടിന് എംപിയില്ലാത്ത അവസ്ഥയായിരുന്നു. സുപ്രീംകോടതിയില്‍ നേടിയ വിജയത്തിന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തനായ രാഹുല്‍ ഇത്തവണ വയനാട്ടിലേക്ക് എത്തുന്നത്.
