'ഒറ്റയടിക്ക് ഉയര്‍ത്തിയത് രണ്ടു കോടി 20 ലക്ഷം, തൃശൂര്‍ പൂരം നടത്തിപ്പില്‍ ആശങ്ക'; സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്
തൃശൂർ പൂരം പ്രദര്‍ശന നഗരിയുടെ സ്ഥല വാടക ഒറ്റയടിക്ക് രണ്ടു കോടി 20 ലക്ഷമാക്കി ഉയര്‍ത്തിയതാണ് ആശങ്കകള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ്.
![congress protest against cochin devaswom board increase pooram exhibition ground rent issue joy congress protest against cochin devaswom board increase pooram exhibition ground rent issue joy](https://static-ai.asianetnews.com/images/01gz93zp8r915gad3t2x04hcdq/fg-5-pm-kudamattam-crowd-300423-ds_363x203xt.jpg)
തൃശൂര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന്. ടി.എന്‍ പ്രതാപന്‍ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ രാപകല്‍ സമരം നടത്താനാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 21ന് വൈകീട്ട് അഞ്ചിന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്‍ സമരം ഉദ്ഘാടനം ചെയ്യും. സമാപനം 22ന് രാവിലെ ഒമ്പതിന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
തൃശൂർ പൂരം പ്രദര്‍ശന നഗരിയുടെ സ്ഥല വാടക ഒറ്റയടിക്ക് രണ്ടു കോടി 20 ലക്ഷമാക്കി ഉയര്‍ത്തിയതാണ് ആശങ്കകള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ മറവില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പകല്‍ക്കൊള്ളയാണ് നടത്തുന്നതെന്ന് ടി.എന്‍ പ്രതാപനും ജോസ് വള്ളൂരും പത്രസമ്മേളനത്തില്‍ ആരോപിച്ചു. സി.പി.എം ഭരിക്കുന്ന ബോര്‍ഡിനെ കൊണ്ട് വാടക വര്‍ധന പിന്‍വലിപ്പിക്കാന്‍ മന്ത്രിമാരായ കെ. രാധാകൃഷ്ണനും കെ. രാജനും തയ്യാറാകണം. ജില്ലയിലെ മൂന്നു മന്ത്രിമാര്‍ക്കും ഇതിനുള്ള ഉത്തരവാദിത്തമുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് യാതൊരു തര്‍ക്കങ്ങളും പ്രശ്നങ്ങളുമില്ലാതെ പൂരം സുഗമമായി നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചാറു വര്‍ഷമായി പൂരം അടുക്കുന്തോറും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ബോധപൂര്‍വം തടസങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങളും സമാനമായ രാഷ്ട്രീയ നാടകമാണോയെന്നാണ് സംശയമെന്നും അവര്‍ പറഞ്ഞു.
അവസാന നിമിഷം എല്ലാം തങ്ങള്‍ പരിഹരിച്ചുവെന്ന് വീമ്പു പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയാതെ പൂരവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ശാശ്വത പരിഹാരം ഉണ്ടാവണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
എഐ ക്യാമറയില്‍ പതിഞ്ഞത് 643 ട്രാഫിക് നിയമലംഘനങ്ങള്‍; സ്‌കൂട്ടര്‍ ഉടമയ്ക്ക് മൂന്നര ലക്ഷം രൂപ പിഴ