50 കിമീ ഉൾക്കടലിൽ മത്സ്യബന്ധന ബോട്ടിൽ കണ്ടെയ്നർ കപ്പലിടിച്ചു, തൊഴിലാളികൾ മരണവുമായി മുഖാമുഖം, ഒടുവിൽ രക്ഷ
പൂന്തുറ സ്വദേശി ക്ലീറ്റസിന്റെ കൃപാസനമാതാവ് എന്ന വള്ളത്തിൽ വിഴിഞ്ഞത്ത് നിന്ന് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. പൂന്തുറ സ്വദേശി കളായ ആൻഡ്രൂസ്, സെൽവൻ, വള്ളത്തിന്റെ ഉടമ ക്ലീറ്റസ് എന്നിവർക്കാണ് പരിക്കേറ്റത്.
![Container ship hit fishing boat, fishermen escapes prm Container ship hit fishing boat, fishermen escapes prm](https://static-ai.asianetnews.com/images/01eqf90p2g3gjfkt47tzt92vk8/12-jpg_363x203xt.jpg)
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ കണ്ടെയ്നർ കപ്പൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു.വള്ളം പൂർണ്ണമായും തകർന്നു. ഉപകരണങ്ങൾ മുങ്ങിപ്പോയി. വള്ളത്തിൽ ഇടിച്ച ശേഷം നിർത്താതെ ഓടിച്ച് പോയ കപ്പലിനായി തീര സംരക്ഷണ സേനയും നേവിയും അന്വേഷണമാരംഭിച്ചു. വിഴിഞ്ഞം തീരത്ത് നിന്ന് അൻപത് കിലോമീറ്ററോളം ഉൾക്കടലിൽ ഇന്നലെ രാവിലെ പതി നൊന്നരയോടെയായിരുന്നു അപകടം നടന്നത്.
പൂന്തുറ സ്വദേശി ക്ലീറ്റസിന്റെ കൃപാസനമാതാവ് എന്ന വള്ളത്തിൽ വിഴിഞ്ഞത്ത് നിന്ന് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. പൂന്തുറ സ്വദേശി കളായ ആൻഡ്രൂസ്, സെൽവൻ, വള്ളത്തിന്റെ ഉടമ ക്ലീറ്റസ് എന്നിവർക്കാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന മര്യദാസ്, ജോൺ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മുഖത്തും വയറിനും ഗുരുതര പരിക്കേറ്റ ആൻഡ്രൂസിനെയും ക്ലീറ്റസിനെയും 108 ആംബുലൻസിൽ മെഡിക്കൽ കോളേജിലും കാൽമുട്ടിന് പരിക്കേറ്റ സെൽവനെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ഏഴിന് രാത്രിയിൽ വിഴിഞ്ഞത്തു നിന്നാണ് അഞ്ചംഗ സംഘം മത്സ്യബന്ധനത്തിന് ഇറങ്ങിയത്. രണ്ട് ദിവസത്തെ മീൻ പിടിത്തം കഴിഞ്ഞ് ഇന്നലെ രാവിലെ നങ്കൂരമിട്ട വള്ളത്തിൽ വിശ്രമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കണ്ടെയിനർ കപ്പൽ ഇടിച്ചതെന്ന് മത്സ്യതൊഴിലാളികൽ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ തകർന്ന വള്ളത്തിൽ നിന്ന് തെറിച്ച് വെള്ളത്തിൽ വീണ മത്സ്യത്തൊഴിലാളികളുടെ മൊബൈൽ ഫോൺ ഉൾപ്പെടെ വള്ളത്തിലുണ്ടായിരുന്ന എഞ്ചിനും വലയുമടക്കമുള്ള ഉപകരണങ്ങൾ നഷ്ടമായി. തകർന്ന വള്ളത്തിൽ പിടിച്ച് കിടന്ന മത്സ്യതൊഴിലാളികളെ മീൻ പിടിത്തം കഴിഞ്ഞ് വിഴിഞ്ഞത്തേക്ക് മടങ്ങുകയായിരുന്ന മറ്റൊരു വള്ളത്തിലെ മത്സ്യതൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.
തുടർന്ന് വിഴിഞ്ഞം തുറമുഖത്തെ പഴയ വാർഫിൽ എത്തിച്ച പരിക്കേറ്റവർക്ക് മത്സ്യതൊഴിലാളികൾക്ക് മറൈൻ ആംബുലൻസ് അധികൃതർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രയിലേക്ക് മാറ്റുകയായിരുന്നുവെന്ന് വിഴിഞ്ഞം തീരദേശ പൊലീസ് സർക്കിൽ ഇൻസ്പെക്ടർ രാജ്കുമാർ പറഞ്ഞു.