മാലിന്യ സംസ്‌കരണത്തിലെ നിയമലംഘനത്തിന് തൃക്കരിപ്പൂരിലെ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തിനും റെസിഡന്‍സിക്കും 5000 രൂപ വീതം പിഴ നല്‍കി

കാസർകോട്: ഇലക്ട്രിക് വയറുകള്‍ ആളൊഴിഞ്ഞ സ്ഥലത്ത് കത്തിച്ച് കോപ്പര്‍ എടുത്തു വില്‍പന നടത്തുന്നതിന് ഒത്താശ ചെയ്തതിന് ബദിയടുക്കയിലെ സ്‌ക്രാപ്പ് ഉടമയില്‍ നിന്ന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 5000 രൂപ തല്‍സമയ പിഴ ഈടാക്കി. വയര്‍ കത്തിച്ചത് മൂലമുണ്ടായ ദുര്‍ഗന്ധം സംബന്ധിച്ച് പരിസരവാസികള്‍ പൊലീസിലും പരാതിപ്പെട്ടിരുന്നു. 

അജൈവമാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന് ബദിയടുക്കയിലെ റെസിഡന്‍സി ഉടമയ്ക്ക് 5000 രൂപയും പ്ലാസ്റ്റിക് കത്തിച്ചതിന് അപ്പാര്‍ട്ട്മെന്റ് ഉടമയ്ക്ക് 2500 രൂപയും തല്‍സമയ പിഴ ഈടാക്കി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് അജാനൂരിലെ കോട്ടേഴ്സ്, മാണിക്കോത്ത് ഷോപ്പിങ് കോംപ്ലക്സ് എന്നിവയുടെ ഉടമകള്‍ക്ക് 5000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. 

അജൈവമാലിന്യങ്ങള്‍ മുഴുവന്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറാതെ കെട്ടി തയ്യാറാക്കിയ കുഴികളില്‍ നിക്ഷേപിച്ചതിന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ പരിധിയിലെ കോര്‍ട്ടേഴ്സ്, കോര്‍ട്ടേഴ്സ് ഉടമകള്‍ക്കും 5000 രൂപ വീതം പിഴ ചുമത്തി. ഉപയോഗജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കി വിട്ടതിന് മുളിയാര്‍ കാനത്തൂരിലെ ഹോട്ടലുടമയ്ക്ക് 5000 രൂപ പിഴ ചുമത്തി. 

മാലിന്യ സംസ്‌കരണത്തിലെ നിയമലംഘനത്തിന് തൃക്കരിപ്പൂരിലെ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തിനും റെസിഡന്‍സിക്കും 5000 രൂപ വീതം പിഴ നല്‍കി. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാധാമണി കെ അമിഷ ചന്ദ്രന്‍, സുപ്രിയ, എം സജിത ക്ലാര്‍ക്ക്മാരായ വി ഷാഹിര്‍ സ്‌ക്വാഡ് അംഗം ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.

ഒരാഴ്ചയിൽ ചെയ്യേണ്ട ജോലികൾക്ക് ഒരുകോടിയുടെ എസ്റ്റിമേറ്റ്, റമ്പിൾസ് വച്ച് സ്പീഡ് കുറയ്ക്കും; വിശദീകരിച്ച് ഗണേഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം