വർക്കലയിലും പരിസര പ്രദേശങ്ങളിലും അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് ഒരു കവർച്ചാ സംഘം സജീവമായിരിക്കുന്നു. ഇവർ വീടുകളിൽ നിന്ന് വിലപിടിപ്പുള്ള മറ്റ് വസ്തുക്കളൊന്നും എടുക്കാതെ കോപ്പർ വയറിങ് സാമഗ്രികളും മോട്ടോറുകളും മാത്രം മോഷ്ടിക്കുന്നതാണ് രീതി.

തിരുവനന്തപുരം: അടച്ചിട്ട വീടുകളും പ്രവാസികളുടെ വസതികളും കേന്ദ്രീകരിച്ച് വർക്കലയിൽ കവർച്ചാ സംഘം സജീവമാകുന്നെന്നും പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും പരാതി. പാളയംകുന്ന്, കോവൂർ, വണ്ടിപ്പുര തുടങ്ങിയ പ്രദേശങ്ങളിലാണ് വിചിത്രമായ രീതിയിലുള്ള മോഷണ പരമ്പരകൾ അരങ്ങേറുന്നത്. പൂട്ടിയിട്ടിരിക്കുന്ന വീടുകളുടെ വാതിൽ തകർത്ത് സംഘം റും.

​വീടുകളിലെ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളൊന്നും തൊടാതെ, വയറിംഗ് സാമഗ്രികളും കോപ്പർ വയറുകളും ഫ്രിഡ്ജിന് പിന്നിലെ കോപ്പർ ഭാഗങ്ങളും മോട്ടറുകളും മാത്രം വലിച്ചൂരിയെടുത്ത് കടന്നുകളയുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ ജൂലൈ 15-ന് പാരിപ്പള്ളിയിൽ സമാനമായ രീതിയിൽ മോഷണം നടത്തിയ പ്രതി പിടിയിലായിരുന്നു. അതേ സംഘം തന്നെയാണ് വർക്കല മേഖലയിലും സജീവമായിരിക്കുന്നത് എന്നാണ് സംശയിക്കുന്നത്.

​അയിരൂർ സ്റ്റേഷൻ പരിധിയിൽ മോഷണം വ്യാപകമായിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടിയുണ്ടാകുന്നില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സനൽ ആരോപിച്ചു. ശക്തമായ പരാതി നൽകിയിട്ടും ഇതുവരെ ഒരു പ്രതിയെപ്പോലും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ലെന്നും പൊലീസിന്റെ ഈ അനാസ്ഥ മോഷ്ടാക്കൾക്ക് കൂടുതൽ തഴച്ചുവളരാൻ അവസരമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

​നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് സനൽ അഭ്യർത്ഥിച്ചു. അയൽപക്കങ്ങളിലെ അടച്ചിട്ട വീടുകളിലോ പരിസരങ്ങളിലോ അസ്വാഭാവികമായ സാഹചര്യങ്ങളോ സംശയകരമായ രീതിയിൽ ആളുകളെയോ കണ്ടാൽ ഉടൻ തന്നെ പൊലീസിനെയോ ജനപ്രതിനിധികളെയോ വിവരമറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.