ഏക മകന്‍റെ ജീവനെടുത്ത് റോഡപകടം; ഓർമ്മയ്ക്കായി നാടിന് വായനശാല നിർമ്മിച്ച് വയോ ദമ്പതികൾ
വീടിന് സമീപം തന്റെ ഫർണീച്ചർ കടമുറികളിലെ 250 ചതുരശ്ര അടിയോളമുള്ള ഒരു മുറി വിഷ്ണു സ്മാരക വായനശാലയും ഗ്രന്ഥശാലയുമായി ക്രമീകരിച്ചിരിക്കുന്നത്
ചേർത്തല: ഏകമകന്റെ വേർപാടിന്റെ ഒന്നാം ചരമവാർഷികത്തില്‍ മകന്റെ ഓർമ്മയ്ക്കായി വായനശാല നിർമിച്ച് വയോ ദമ്പതികൾ. പുസ്തകങ്ങളെയും വായനയേയും ഫോട്ടോഗ്രഫിയെയും സ്നേഹിച്ചിരുന്ന ചേർത്തല മണവേലി വിഷ്ണുഭവൻ വിഷ്ണുവിന്റെ (25) ഓർമ്മയ്ക്കായി പിതാവ് പി ജി സത്യനും മാതാവ് രാധികയുമാണ് വായനശാല നിര്‍മിക്കുന്നത്. വീടിന് സമീപം തന്റെ ഫർണീച്ചർ കടമുറികളിലെ 250 ചതുരശ്ര അടിയോളമുള്ള ഒരു മുറി വിഷ്ണു സ്മാരക വായനശാലയും ഗ്രന്ഥശാലയുമായി ക്രമീകരിച്ചിരിക്കുന്നത്.
നാടക കലാകാരനെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹം അഴുകിയ നിലയിൽ; മരണത്തിൽ ദുരൂഹത
ആലപ്പുഴ കലവൂർ കെഎസ്ഡിപിയിലെ ജീവനക്കാരനായിരുന്ന വിഷ്ണു കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാവിലെ ജോലിക്കു പോകുമ്പോൾ ലോറി വിഷ്ണുവിന്റെ ബൈക്കിൽ ഇടിച്ചുള്ള അപകടത്തിലാണ് മരിച്ചത്. സത്യന്റെയും രാധികയുടെയും ഏക മകനായിരുന്നു വിഷ്ണു. വായനശാലയുടെ ഉദ്ഘാടനം 17 ന് വൈകിട്ട് 5 ന് കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും. വിഷ്ണുവിന്റെ അനുസ്മരണം, ക്വിസ് പരിപാടി, ഏകാംഗ നാടകം തുടങ്ങിയവയും ഉദ്ഘാടനത്തിന്റെ ഭാഗമായുണ്ട്. നാടിന്റ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വീടുകളിൽ നിന്നും വ്യക്തികളിലും നിന്നും പുസ്തകങ്ങൾ സ്വരൂപിയ്ക്കുന്നത്.
അതേസമയം ആലപ്പുഴയിൽ നിന്നുള്ള മറ്റൊരു വാർത്ത ബസ് കാത്തിരിക്കുന്നവർക്ക് വിരസത അകറ്റാൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വായനശാല തുറന്നെന്നതാണ്.ആലപ്പുഴ വെള്ളിയാകുളം ബസ് സ്റ്റോപ്പിലാണ് യാത്രക്കാര്‍ക്ക് കാത്തിരിപ്പിന്‍റെ വിരസത ഒഴിവാക്കാന്‍ ഇനി പുസ്തകങ്ങള്‍ വായിക്കാനുളള സൗകര്യമൊരുങ്ങിയത്. വെള്ളിയാകുളം ഗവൺമെന്‍റ് യുപി സ്കൂളിലെ വിദ്യാർഥികളാണ് യാത്രക്കാർക്കായി ബസ് സ്റ്റോപ്പിൽ പ്രത്യേകം തയ്യാറാക്കിയ ഡെസ്കിൽ ലൈബ്രറി ഒരുക്കിയത്. വഴിയറിവ് വായന പദ്ധതിയിൽ സജ്ജമാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രവീൺ ജി പണിക്കർ നിർവ്വഹിച്ചു. നിലവില്‍ 25 പുസ്തകങ്ങൾക്ക് പുറമേ ദിനപ്പത്രവും വായനയ്ക്ക് ലഭ്യമാണ്. ഓരോ ആഴ്ചയും പുസ്തകങ്ങൾ മാറ്റും. വായനാ വാരത്തോടനുബന്ധിച്ച് നടത്തിയ നാട്ടുവായനക്കൂട്ടം പരിപാടിയിലൂടെ ലഭിച്ച പുസ്തകങ്ങളാണ് ബസ് സ്റ്റോപ്പ് ലൈബ്രറിയിൽ നല്‍കുന്നത് . സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെ മേല്‍നോട്ടവും ഈ വായനശാലയ്ക്കുണ്ട്.