രാജേഷിന്റെ വീട്ടിൽ നിന്നുള്ള ബഹളം കേട്ട് ഭർത്താവ് മരിച്ചെന്ന് അറിഞ്ഞ അപർണ്ണ ഉടനെ വീട്ടിലുണ്ടായിരുന്ന ആസിഡ് എടുത്ത് കുടിച്ചു.

തിരുവനന്തപുരം : നെടുമങ്ങാട് പരുത്തിക്കുഴിയിൽ കഴിഞ്ഞ ദിവസം നടന്നത് രണ്ട് ആത്മഹത്യകൾ. പരസ്പരം പിണങ്ങിക്കഴിഞ്ഞ ദമ്പതികളായ രാജേഷിന്റെയും അപർണ്ണയുടെയും മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. ഒരാഴ്ചയായി ഭർത്താവുമായി പിണങ്ങി പരുത്തിക്കുഴിയിലെ തന്റെ വീട്ടിലായിരുന്നു 26കാരിയായ അപർണ്ണ. 100 മീറ്റർ മാത്രമാണ് അപർണ്ണയുടെയും 38 കാരനായ ഭർത്താവ് രാജേഷിന്റെയും വീടുകൾ തമ്മിലുള്ള അകലം.

ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ അപർണ്ണയെ ശനിയാഴ്ച വൈകീട്ട് രാജേഷ് തിരിച്ച് വീട്ടിലേക്ക് വിളിച്ചുവെങ്കിലും കൂടെ പോകാൻ അപർണ്ണ കൂട്ടാക്കിയില്ല. ഇരുവർക്കുമ മൂന്നര വയസ്സുള്ള മകളുമുണ്ട്. മകൾ അമ്മയ്ക്കൊപ്പമായിരുന്നു. അപർണ്ണയും രാജേഷും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അപർണ്ണ ഒപ്പം ചെല്ലാൻ തയ്യാറാകാതായതോടെ മനം നൊന്ത രാജേഷ് വീട്ടിലെത്തി രാത്രിയിൽ കിടപ്പുമുറുയിൽ തൂങ്ങി മരിക്കുകയായിരുന്നു. രാവിലെ കൂട്ടുകാരെത്തി രാജേഷിനെ വിളിച്ചപ്പോഴാണ് ആത്മഹത്യ ചെയ്തെന്ന് അറിയുന്നത്. 

രാജേഷിന്റെ വീട്ടിൽ നിന്നുള്ള ബഹളം കേട്ട് ഭർത്താവ് മരിച്ചെന്ന് അറിഞ്ഞ അപർണ്ണ ഉടനെ വീട്ടിലുണ്ടായിരുന്ന ആസിഡ് എടുത്ത് കുടിച്ചു. ഉടനെ നാട്ടുകാരും ബന്ധുക്കളും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ അപർണ മരിച്ചു. വലിയമല പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ ഒരുമിച്ചാണ് മോർച്ചറയിലേക്ക് മാറ്റിയത്. മോഹനന്റെയും ലില്ലിഭായിയുടെയും മകനാണ് രാജേഷ്. ഹരീഷ് സഹോദരനാണ്. വിജയന്റെയും ശോഭയുടെയും മകളാണ് അപർണ. ലീജ സഹോദരിയാണ്.

Read More : മദ്യപിച്ചവര്‍ ആഡംബര കാറിന്‍റെ എയര്‍ബാഗില്‍ സുരക്ഷിതര്‍; പൊലിഞ്ഞത് അച്ഛന്‍റെയും മകന്‍റെയും ജീവന്‍, തേങ്ങി നാട്