ഓഫീസ് പ്രവർത്തനം തടസപ്പെടുത്തിയെന്നു കാട്ടി കോഴിക്കോട് ഡി.എഫ്.ഒ   നടക്കാവ് പോലീസിനു  നൽകിയ പരാതിയിലാണ് കര്‍ഷക നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. 

കോഴിക്കോട്: ഡി.എഫ്.ഒ ഓഫീസിൽ അതിക്രമിച്ചു കയറി ആത്മഹത്യാ ശ്രമം നടത്തിയെന്ന കേസില്‍ പ്രതികളായ കര്‍ഷകരെ കോടതി വെറുതെ വിട്ടു. ജോസ്‌ എന്ന ജോയി കണ്ണഞ്ചിറ, ജിതേഷ് മുതുകാട്, രാജൻ വർക്കി, ജോസഫ് എന്ന സണ്ണി കൊമ്മറ്റം എന്നിവരെയാണു വെറുതെ വിട്ടത്. 2019 ജൂൺ 27 നാണ് സംഭവം. 27ന് ഉച്ചക്ക് രണ്ടരയോടെയാണ് കര്‍ഷകര്‍ കോഴിക്കോട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ കയറി ആത്മഹത്യാ ശ്രമം നടത്തിയത്. സംഭവത്തില്‍ ഓഫീസ് പ്രവർത്തനം തടസപ്പെടുത്തിയെന്നു കാട്ടി കോഴിക്കോട് ഡി.എഫ്.ഒ നടക്കാവ് പോലീസിനു നൽകിയ പരാതിയിലാണ് കര്‍ഷക നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍ നാല് കർഷക നേതാക്കളെയും കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടു. 

ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടിൽ താമസക്കാരനായ കർഷകൻ കൊമ്മറ്റത്തിൽ സണ്ണി സ്വന്തം കൃഷിയിടത്തിലെ തേക്ക് മരം മുറിച്ച ശേഷം മില്ലിലേക്ക് കൊണ്ടു പോകാനായി പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ചർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഭൂമിക്ക് പട്ടയമില്ലെന്ന കാരണം പറഞ്ഞു പാസ് നിരസിച്ചു. പ്രശ്നത്തിൽ സംയുക്ത കർഷക സമരസമിതി ഇടപെട്ടു. വലിയ സമരങ്ങൾ നടന്നു. സമിതി പ്രസിഡൻറ് ജിതേഷ് മുതുകാട് നൽകിയ അപേക്ഷ പ്രകാരം അന്നത്തെ കോഴിക്കോട് കലക്ടർ സാംബ ശിവറാവു പ്രശ്നത്തിൽ ഇടപെട്ടു. പല പ്രാവശ്യം കളക്ടറുടെ ചേമ്പറിൽ യോഗം വിളിച്ചെങ്കിലും ഡി.എഫ്.ഒ യോഗത്തിൽ വരാതെ മാറി നിന്നു. 

ഡി എഫ് ഒ മന:പൂർവം പങ്കെടുക്കാത്തതിനാൽ തീരുമാനം അനന്തമായി നീളുന്നതിൽ മനം നൊന്ത് കർഷകൻ ഡി.എഫ്.ഒ ഓഫീസിലെത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞു മറ്റു നേതാക്കളും പിന്നാലെ കളക്ടറും ഡി.എഫ്.ഒ ഓഫീസിലെത്തുകയുണ്ടായി. കഴുത്തിൽ കുരുക്കിട്ട് പരസ്യമായി ജീവനൊടുക്കാൻ തുനിഞ്ഞ അദ്ദേഹത്തെ കൈകൾ കൂപ്പി യാചനാരൂപത്തിൽ അഭ്യർത്ഥന നടത്തിയാണ് കളക്ടർ പിന്തിരിപ്പിച്ചത്. കർഷക പ്രശ്നത്തിനു ഉടൻ പരിഹാരമുണ്ടാക്കാമെന്നു തുടർന്ന് കളക്ടർ വാക്കും നൽകി. പിന്നീടു നടന്ന ചർച്ചയിൽ സംഭവത്തിൽ കേസുകളുണ്ടാവില്ലെന്നു കളക്ടര്‍ ഉറപ്പു നൽകിയിട്ടും ഡി.എഫ്.ഒ കേസിനു പോകുകയായിരുന്നു. പ്രതികൾക്കു വേണ്ടി അഡ്വ.ഷിബു ജോർജ് കട്ടക്കയം, അഡ്വ.വി.ടി നിഹാൽ, അഡ്വ.പി.പി ഹാഷിഖ് പയ്യോളി എന്നിവർ ഹാജരായി.