18 വയസ് തികഞ്ഞില്ല, പ്രണയിച്ചിരുന്ന കാലത്ത് ബലാത്സംഗം ചെയ്തുവെന്ന് വിവാഹ ശേഷം പരാതി; ഭര്‍ത്താവിനെ വെറുതെവിട്ടു
ഭാര്യയും ഭര്‍ത്താവും തമ്മില്‍ പിന്നീട് പ്രശ്നങ്ങളുണ്ടായപ്പോഴാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് ഭര്‍ത്താവിനെയും സുഹൃത്തുക്കളെയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.
![Court acquitted husband and friends in a rape allegation filed by his wife on an incident before marriage afe Court acquitted husband and friends in a rape allegation filed by his wife on an incident before marriage afe](https://static-ai.asianetnews.com/images/01hc6sf1w1f9yz1j198062z4aq/kerala-police_363x203xt.jpg)
കോഴിക്കോട്: വിവാഹത്തിന് മുൻപ് പ്രണയ ബന്ധത്തിലായിരുന്നപ്പോൾ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഭർത്താവിനെയും, എട്ട് സുഹൃത്തുക്കളെയും കോടതി വെറുതെ വിട്ടു. യുവതിക്ക് 18 വയസ് തികയുന്നതിന് മുമ്പ് അവരുമായി പ്രണയ ബന്ധത്തിലായിരുന്ന സമയത്ത് സുഹൃത്തിന്റെ വീട്ടില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. ഇരുവരും പിന്നീട് വിവാഹിതരാവുകയും ചെയ്തു. ശേഷം വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായപ്പോഴാണ് പരാതി നല്‍കിയത്.
കേസില്‍ വാദം കേട്ട കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ഒന്‍പത് പ്രതികളെയും വെറുതെ വിട്ടു. പിന്നീട് തന്റെ ഭാര്യയായി മാറിയ യുവതിയെ, 18 വയസ് ആകുന്നതിന്നു മുമ്പ് സുഹൃത്തിന്റെ വീട്ടിൽ വച്ച് യുവാവ് ബലാത്സംഗം ചെയ്‌തു എന്ന പരാതിയില്‍ കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ ഭർത്താവിനെ ഒന്നാം പ്രതിയാക്കിയും പീഡനത്തിന് സഹായം ചെയ്‌തു എന്ന് ആരോപിച്ച് എട്ട് സുഹൃത്തുക്കളെ മറ്റ് പ്രതികളാക്കിയും 2021ൽ കുറ്റപത്രം നൽകി. തുടര്‍ന്ന് വാദം കേട്ട കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്‌ജി രാജീവ് ജയരാജ് ആണ് എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് വെള്ളിയാഴ്ച ഉത്തരവിട്ടത്.
പരാതിക്കാരിയും ഭർത്താവും തമ്മിലുള്ള വിവാഹബന്ധത്തിൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് പരാതി നല്‍കിയത്. പരാതിക്കാരിക്ക് പ്രായപൂർത്തി ആകുന്നതിനും പരാതിക്കാരിയെ വിവാഹം ചെയ്യുന്നതിനും മുമ്പ്, പരാതിക്കാരിയെ പ്രണയിച്ചിരുന്ന കാലത്ത് സുഹൃത്തിന്റെ വീട്ടില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി. ഭർത്താവിന്റെ എട്ട് സുഹൃത്തുക്കൾ ഇതിന് സഹായവും സൗകര്യവും ഒരുക്കി കൊടുത്തു എന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
ഒന്നാം പ്രതിക്ക് വേണ്ടി അഡ്വ. ബിനീഷ് ബാബു. അഡ്വ.ബൈജു പുതിയേടത്ത് മീത്തൽ, അഡ്വ. റാവു, അഡ്വ. ആഷിക് മൻസൂർ. എൻ.പി. എന്നിവരും രണ്ട് മുതൽ ഒന്‍പത് വരെയുള്ള പ്രതികൾക്ക് വേണ്ടി അഡ്വ. സനൽകുമാർ പടന്നപ്പുറത്ത്, അഡ്വ. മനു രവീന്ദ്രൻ, അഡ്വ. ഹാസിർ എന്നിവരും ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...