കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയവർ കണ്ട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആലപ്പുഴ കളക്ടർ
കുറത്തികാട് സ്വദേശിക്ക് രോഗം എങ്ങനെ പകർന്നുവെന്ന് സ്ഥിരീകരിക്കാനാവാത്തതിനാലാണ് കളക്ടറുടെ നടപടി.
ആലപ്പുഴ: ഇന്ന് രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശിയുമായി സമ്പർക്കം പുലർത്തിയവർ കണ്ട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ. മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 52 വയസ്സുള്ള കുറത്തികാട് സ്വദേശിക്ക് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മീൻ വിൽപ്പനക്കാരനായിരുന്നു ഇയാൾ. കായംകുളം മാർക്കറ്റിൽ നിന്നും മത്സ്യം ശേഖരിച്ച് മിനി ഗുഡ്സ് കാരിയറിൽ കുറത്തികാട് ജംഗ്ഷനു സമീപം മത്സ്യക്കച്ചവടം നടത്തിയിരുന്ന ആളാണ്. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയിരുന്നവർ ഉടൻ ക്വാറൻറീനിൽ പ്രവേശിക്കമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇവർ ഉടൻതന്നെ കൺട്രോൾറൂമിൽ ബന്ധപ്പെടുകയും വേണം. കണ്ട്രോൾ റൂം ഫോൺ നമ്പർ : 0477 2239999
ഇന്ന് 9 പേർക്കാണ് ആലപ്പുഴ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ കുറത്തിക്കാട് സ്വദേശിക്ക് പുറമേയുള്ള അഞ്ചുപേർ വിദേശത്തുനിന്നും മൂന്നുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മറ്റ് രോഗികളുടെ വിശദാംശങ്ങൾ.
1. അബുദാബിയിൽ നിന്ന് 27/6 ന് കൊച്ചിയിലെത്തി അങ്കമാലി കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് എറണാകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച 58 വയസുള്ള ആലപ്പുഴ സ്വദേശി.
2. മുംബൈയിൽ നിന്നും വിമാന മാർഗം 24/6 ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന മുഹമ്മ സ്വദേശിയായ യുവാവ്.
3. ഗുവാഹട്ടിയിൽ നിന്നും 14/6 ന് വിമാനമാർഗം കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്.
4. ബഹറിനിൽ നിന്നും 15/6 ന് തിരുവനന്തപുരത്തെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ബുധനൂർ സ്വദേശിയായ യുവാവ്.
5. ദമാമിൽ നിന്നും 15/6 ന് തിരുവനന്തപുരത്തെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന 50 വയസ്സുള്ള ചെറിയനാട് സ്വദേശി.
6. കുവൈറ്റിൽ നിന്നും 18/6 ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന കായംകുളം സ്വദേശിയായ യുവാവ്.
7. ദമാമിൽ നിന്നും 15/6 ന് തിരുവനന്തപുരത്തെത്തി കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്ന 56 വയസ്സുള്ള മാവേലിക്കര സ്വദേശി.
8. മുംബൈയിൽനിന്നും ട്രെയിൻ മാർഗം 26/6 ന് തിരുവനന്തപുരത്തെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന എടത്വാ സ്വദേശിയായ യുവാവ്