മൂന്നുമാസം ഗര്‍ഭിണിയായ പശുവിനെ കടുവ കടിച്ച് കൊന്നു; ആശങ്കയോടെ തോട്ടം തൊഴിലാളികള്‍
തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് സമീപത്ത് മേഞ്ഞിരുന്ന മൂന്നുമാസം ഗര്‍ഭിണിയായ പശുവിനെയാണ് രാവിലെ ഒന്‍പത് മണിയോടെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഇടുക്കി: ഇടുക്കിയിലെ പെരിയവാരെ ചോലമലയില്‍ സ്ത്രീതൊഴിലാളിയുടെ മൂന്നുമാസം ഗര്‍ഭിയായ പശുവിനെ കടുവ ആക്രമിച്ച് കൊന്നു. കല്‍പ്പന്ന എന്ന തോട്ടം തൊഴിലാളിയുടെ പശുവിനെയാണ് പുലി കൊലപ്പെടുത്തിയത്. തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് സമീപത്ത് മേഞ്ഞിരുന്ന മൂന്നുമാസം ഗര്‍ഭിണിയായ പശുവിനെയാണ് രാവിലെ ഒന്‍പത് മണിയോടെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്.
തോട്ടത്തില്‍ ജോലിചെയ്തിരുന്ന അശോക് എന്ന തൊഴിലാളിയാണ് പുലി പശുവിനെ ആക്രമിക്കുന്നത് ആദ്യം കണ്ടത്. അശോകാണ് കല്‍പ്പനയെയും നാട്ടുകാരെയും വിവരം അറിയിച്ചത്. ഇതോടെ ചോലമലയില്‍ മാത്രം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പശുക്കളുടെ എണ്ണം അഞ്ചായി. കന്തസ്വാമി, മുത്തുരാജ് എന്നിവരുടെ രണ്ട് പശുക്കളും മാരി എന്നയാളുടെ ഒരു പശുവുമാണ് കടുവയുടെ ആക്രമണത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടത്. മുത്തുരാജിന്റെ ഒരു പശുവിന് നഷ്ടപരിഹാരം ലഭിച്ചെങ്കിലും മറ്റൊന്നിനും ഇതുവുവരെ പണം നല്‍കാന്‍ അധിക്യതര്‍ തയ്യറായിട്ടില്ല.
Read More : ജനവാസ കേന്ദ്രങ്ങളിൽ കടുവ; സുൽത്താൻ ബത്തേരിയിലെ വിവിധ മേഖലകളിലെ ജനങ്ങൾ ആശങ്കയിൽ
കല്‍പ്പന തന്‍റെ രണ്ടുകുട്ടികളുമായി മതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. എസ്റ്റേറ്റിലെ ദിവസവേതന ജോലിക്കാരിയായ യുവതി കുട്ടികളുടെ പഠനത്തിന് പണം കണ്ടെത്തിയിരുന്നത് പശുവിനെ വളര്‍ത്തിയാണ്. വരുമാനം നിലച്ചതോടെ എന്തുചെയ്യുമെന്ന അറിയാതെ വിഷമിക്കുകയാണ് കല്‍പ്പനയും കുടുംബവും. കടുവയുടെ ആക്രമണം തടയാന്‍ വനം വകുപ്പ് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു ആക്രമണം നടക്കുമ്പോള്‍ മാത്രം പ്രതിഷേധവുമായി എത്തുന്ന രാഷ്ട്രീയ നേതാക്കള്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് ഇടപെല്‍ നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.