ജാതി രാഷ്ട്രീയം മൂന്നാറിന്റെ നാശത്തിന് ഇടയാക്കും. മൂന്നാറില്‍ മറ്റൊരു രാഷ്ട്രീയ കൊണ്ടുവരാന്‍ എ കെ മണിയുടെ നേത്യത്വത്തില്‍ തങ്കമുടിയും ചില കുബുദ്ധിയുള്ളവന്‍മാരും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തൊടുപുഴ: മുന്‍ എംഎല്‍എ എ കെ മണിക്കെതിരെ വിവാദ പരാമര്‍ശവുമായി സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍. എ കെ മണിയും മകനും എംഎല്‍എ ആകുന്നതിന് കുറച്ച് കള്ളന്‍മാരെ കൂട്ടുപിടിച്ച് ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന് ചന്ദ്രപാൽ ആരോപിച്ചു. ജാതി രാഷ്ട്രീയം മൂന്നാറിന്റെ നാശത്തിന് ഇടയാക്കും. മൂന്നാറില്‍ മറ്റൊരു രാഷ്ട്രീയ കൊണ്ടുവരാന്‍ എ കെ മണിയുടെ നേതൃത്വത്തില്‍ തങ്കമുടിയും ചില കുബുദ്ധിയുള്ളവന്‍മാരും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പ്രവീണ രവികുമാര്‍ സിപിഐയിലേക്ക് എത്തിയത് അന്നത്തെ വൈസ് പ്രസിഡന്റ് തെറ്റായ സന്ദേശങ്ങള്‍ ഫോണില്‍ അയച്ചതിനെ തുടര്‍ന്നാണ്. സംഭവത്തില്‍ പരാതിയുമായി പ്രവീണ എ കെ മണിയെ സമീപിച്ചെങ്കിലും ജാതിയാണ് വലുതെന്ന് കാട്ടി തള്ളിക്കളഞ്ഞു. എ കെ മണിയുടേത് ആപത്തായ രാഷ്ട്രിയമാണ്. അത് ജനങ്ങള്‍ മനസിലാക്കണമെന്നും എല്‍ഡിഎഫ് അതിനെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മൂന്നാർ പഞ്ചായത്ത് ഭരണമാറ്റത്തോടെയാണ് കോൺ​ഗ്രസും എൽഡിഎഫും രാഷ്ട്രീയ പോര് തുടങ്ങിയത്. ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മൂന്നാര്‍ പഞ്ചായത്തില്‍ എല്‍ ഡി എഫിന് ഭരണം നഷ്ടപ്പെടുമെന്ന സ്ഥിതിയാണ്. സി പി ഐയ്‌ക്കൊപ്പം വര്‍ഷങ്ങളായി നിന്നിരുന്ന ലക്ഷ്മി വാര്‍ഡിലെ അംഗം സന്തോഷ്, കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഓഫീസിലെത്തി നേതാക്കളുമായി കൂടികാഴ്ച നടത്തിയിരുന്നു. സിപിഐയിലെ പ്രദേശിക നേതാക്കളുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പങ്ങളെ തുടര്‍ന്നാണ് സന്തോഷ് കോണ്‍ഗ്രസിലേക്ക് പോകാന്‍ ശ്രമം നടത്തുന്നതെന്നാണ് സൂചന. 

കോണ്‍ഗ്രസില്‍ ചേരുന്ന വിവരം ഇന്ന് ഉച്ചയോടെ പ്രഖ്യാപിക്കുമെന്ന് സന്തോഷ് വ്യക്തമാക്കി. രണ്ട് മാസം മുമ്പ് സി പി ഐയ്ക്ക് ഒപ്പം നിന്നിരുന്ന തങ്കമുടിയെന്ന അംഗം കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നു. 21 അംഗമുള്ള പഞ്ചായത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് 11 പേരുടെ പിന്‍തുണ ലഭിക്കുന്നതോടെ ഇടത് ഭരണത്തിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്യും. 

21 അംഗങ്ങള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിനാണ് ആദ്യം പഞ്ചായത്ത് ഭരണം ലഭിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളായ പ്രവീണ രവികുമാര്‍, സ്വതന്ത്രനായി മത്സരിച്ച എ രാജേന്ദ്രന്‍ എന്നിവര്‍ ഇടതുമുന്നണിയിലേക്ക് കൂറുമായി. ഇതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടുകയായിരുന്നു.