വ്യാജ പട്ടയം പണയപ്പെടുത്തി ബാങ്കില്‍ നിന്ന് വായ്പ എടുത്തിട്ടുള്ളതായും ആരോപണം ഉയരുന്നുണ്ട്. സെക്രട്ടറിയ്ക്കെതിരേ വിജിലന്‍സില്‍ പരാതി നൽകിയിരിക്കുകയാണ് അംഗങ്ങൾ

ഇടുക്കി: എല്‍ഡിഎഫ് ഭരിക്കുന്ന ചിന്നക്കനാല്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ സി പി ഐ മെമ്പര്‍മാര്‍ രംഗത്ത്. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിപിഐ മെമ്പര്‍മാരെ അറിയിക്കുന്നില്ലെന്ന് സിപിഐ ആരോപിച്ചു. ബാങ്കിന്‍റെ പ്രവര്‍ത്തനമടക്കം ചോദ്യം ചെയ്ത് മറുപടി ആവശ്യപ്പെട്ട് സിപിഐ മെമ്പര്‍മാര്‍ കത്ത് നല്‍കി. 

വ്യാജ പട്ടയം പണയപ്പെടുത്തി ബാങ്കില്‍ നിന്ന് വായ്പ എടുത്തിട്ടുള്ളതായും ആരോപണം ഉയരുന്നുണ്ട്. സെക്രട്ടറിയ്ക്കെതിരേ വിജിലന്‍സില്‍ പരാതി നൽകിയിരിക്കുകയാണ് അംഗങ്ങൾ. സംസ്ഥാനത്ത് സഹകരണ ബാങ്കുകളിലെ കോടികളുടെ അഴിമതി കഥകള്‍ പുറത്ത് വരുന്ന സഹാചര്യത്തിലാണ് ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്തിലെ സഹകരണ ബാങ്കിനെതിരേയും ഭരണ കക്ഷിയായ സിപിഐ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. 

പതിമൂന്ന് ബോര്‍ഡ് മെമ്പര്‍മാരില്‍ മൂന്ന് പേര്‍ സിപിഐ പ്രതിനിധികളാണ്. എന്നാല്‍ ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഒരു വിവവും ഇവരെ അറിയിക്കാറില്ലെന്നാണ് ആരോപണം. ഇതോടെ പാര്‍ട്ടി പ്രാദേശിക നേതൃത്വം ബാങ്കിന്‍റെ വിവിരങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനുസരിച്ച് മെമ്പര്‍മാര്‍ ബാങ്കിന് കത്ത് നല്‍കി. 

ബാങ്കിലെ സ്റ്റാഫുകള്‍ എത്ര, ഇവരുടെ ശമ്പളം, ബാങ്കിന്‍റെ കെട്ടിടം നിര്‍മ്മിച്ചത് അനുമതിയോടെയാണോ, ബ്രാ‍ഞ്ച് സ്ഥാപിക്കാന്‍ സ്ഥലം വാങ്ങിയത് പോക്കുവരവ് ചെയ്തിട്ടുണ്ടോ, മുടക്കായ തുക, ബാങ്കിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന്‍റെ വരുമാനം, എന്നിവ ചോദിക്കുന്ന കത്തില്‍ വ്യാജ പട്ടയം ഉപയോഗിച്ച് ലോണെടുത്തിട്ടുള്ള ആളുകളുടെ വിവരം നല്‍കാനും ആവശ്യപ്പെടുന്നു. 

ലക്ഷക്കണക്കിന് രൂപാ അനധികൃത പട്ടയം ഉപയോഗിച്ച് വായ്പ നല്‍കിയിട്ടുണ്ടെന്നാണ് ആരോപണം. ഇതോടെയാണ് സി പി ഐ തന്നെ ബാങ്കിനെതിരെ രംഗത്തെത്തിയത്. കത്ത് നല്‍കിയിട്ടും മറുപടി നല്‍കാതിരിക്കുകയും വിഷയം എല്‍ഡിഎഫ് കൂടി പരിഹരിക്കാമെന്ന് പറഞ്ഞ് നീട്ടികൊണ്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബാങ്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ പ്രാദേശിക നേതൃത്വവും രംഗത്തെത്തിയത്. 

ബാങ്കിന്‍റെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നതും നിയമ വിരുദ്ധമായിട്ടെന്നാണ് ആരോപണം ഉയരുന്നത്. ഇതോടൊപ്പം അനധികൃതമായി പെട്രോള്‍ പമ്പ് ആരംഭിക്കുന്നതിന് നടത്തിയ നീക്കവും പരാതിയുടെ അടസ്ഥാനത്തില്‍ ജല്ലാ കളക്ടര്‍ തടഞ്ഞിട്ടുണ്ട്. ബാങ്കിന്‍റെ സെക്രട്ടറിയുടെ കെട്ടിട നിര്‍മ്മാണത്തിനെതിരെ ചിലര്‍ വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. 

ബാങ്കിനെതിരെ വിവാദം ഉയര്‍ന്നതോടെ ബാങ്ക് സെക്രട്ടറി ലീവെടുത്തിരിക്കുകയാണെന്നാണ് വിവരം. കോണ്‍ഗ്രസ്സ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും വിഷയം ഉയര്‍ത്തി പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ്. പ്രതിപക്ഷ നേതാവിനെ നേരിട്ടെത്തിച്ച് വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസ്സിന്‍റെ നീക്കം.