സ്ഥാനാർഥി നിർണയത്തെ ചൊല്ലി തർക്കം; സി പി എം പ്രവർത്തകർ ഏറ്റുമുട്ടി ഏഴു പേർ അറസ്റ്റിൽ
മൈലം പഞ്ചായത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് വിമതരായി രംഗത്തു വന്ന മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മുരളീധരൻ, ലോക്കൽ കമ്മിറ്റി അംഗം ശ്രീകുമാർ എന്നിവരക്കം നാലുപേരെ സി പി എം പുറത്താക്കിയിരുന്നു.
കൊട്ടാരക്കര: പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സീറ്റ് തർക്കം കൊല്ലം കൊട്ടാരക്കരയിൽ സി പി എം പ്രവർത്തകരുടെ തമ്മിൽ തല്ലിൽ കലാശിച്ചു. ഇന്നലെ അർധരാത്രി പാർട്ടി പ്രവർത്തകരും പാർട്ടി വിമതരും തമ്മിലുണ്ടായ സംഘർഷത്തിന്‍റെ പേരിൽ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മൈലം പഞ്ചായത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് വിമതരായി രംഗത്തു വന്ന മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മുരളീധരൻ, ലോക്കൽ കമ്മിറ്റി അംഗം ശ്രീകുമാർ എന്നിവരക്കം നാലുപേരെ സി പി എം പുറത്താക്കിയിരുന്നു. ഇതിൽ ശ്രീകുമാറിന്‍റെ അനുയായികളും ശ്രീകുമാറിനെതിരെ മൽസരിക്കുന്ന സി പി എം ഏരിയ കമ്മിറ്റി അംഗം കോട്ടാത്തല ബേബിയുടെ അനുയായികളും തമ്മിലായിരുന്നു സംഘർഷം.
കമ്പി വടി കൊണ്ടുള്ള അടിയേറ്റ് ഒരാൾക്ക് തലയ്ക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ തന്നെ അനുകൂലിക്കുന്ന ആർക്കും പങ്കില്ലെന്നാണ് വിമത നേതാവ് ശ്രീകുമാറിന്‍റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിലും പെട്ട 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.