നിര്‍മ്മാണ നിരോധനം നിലനില്‍ക്കുന്ന ഇടുക്കിയില്‍ സര്‍ക്കാര്‍ പദ്ധതിയിലുള്ള വീടുകളുടെ നിര്‍മ്മാണം വരെ നിലച്ചിരിക്കുന്ന ഘട്ടത്തിലാണ് ജില്ലയിലെ വിവിധ മേഖലകളില്‍ സി പി ഐ എം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം തകൃതിയായി നടക്കുന്നത്. 

ഇടുക്കി: സി പി ഐ എം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിന് റവന്യൂ വകുപ്പിന്റെ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം നിര്‍ത്താതെ സിപിഐഎം. ഇടുക്കിയില്‍ എംഎം മണി എം എല്‍ എയുടെ സ്വന്തം നാടായ ഇരുപതേക്കറിലെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയത്. 

നിര്‍മ്മാണ നിരോധനം നിലനില്‍ക്കുന്ന ഇടുക്കിയില്‍ സര്‍ക്കാര്‍ പദ്ധതിയിലുള്ള വീടുകളുടെ നിര്‍മ്മാണം വരെ നിലച്ചിരിക്കുന്ന ഘട്ടത്തിലാണ് ജില്ലയിലെ വിവിധ മേഖലകളില്‍ സി പി ഐ എം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം തകൃതിയായി നടക്കുന്നത്.

മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ യുമായ എം എം മണിയുടെ നാടായ ഇരുപതേക്കറില്‍ ഒരുവിധ അനുമതിയും വാങ്ങാതെ പട്ടയമില്ലാത്ത ഭൂമിയില്‍ പാര്‍ട്ടി ഓഫീസിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരേയാണ് ഇപ്പോള്‍ ബൈസണ്‍വാലി വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയത്. 

റോഡ് വീതി കൂട്ടി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്തപ്പോള്‍ അപകടാവസ്ഥയിലായ കെട്ടിടം പുനര്‍ നിര്‍മ്മിക്കുകയാണ് ചെയ്തതതെന്നാണ് സി പി ഐ എം വിശദീകരണം. എന്നാല്‍ ഹൈക്കോടതി ഉത്തര് നിലനില്‍ക്കുന്ന രാജകുമാരിയിലും സി പി ഐ എം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം പുരേഗമിക്കുകയാണ്. ശാന്തമ്പാറയില്‍ പുതിയ ഓഫീസ് നിര്‍മ്മാണത്തിനായി നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 

മുമ്പ് ബൈസണ്‍വാലി ടൗണില്‍ സി പി ഐ എം പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കുന്നതിനെതിരേ റവന്യൂ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് മറികടന്ന് ഓഫീസ് നിര്‍മ്മാണം പൂര്‍ത്തിയാക്കി എം എം മണി മന്ത്രിയായിരിക്കെ ഉദ്ഘാടനവും നടത്തിയിരുന്നു. നിര്‍മ്മാണ നിരോധനം സാധാരണക്കാര്‍ക്ക്‌മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ സി പി എമ്മിന്റെ നിയമ ലംഘനത്തിന് ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്.