മൂന്നാറില്‍ ഉച്ചയോടെയാണ് പൊതുയോഗം നടക്കുന്നിതിന് മുന്നില്‍ നില്‍ക്കുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമായി പൊലീസ് ഉദ്യോഗസ്ഥന്‍ വാക്കേറ്റം നടത്തിയത്.

ഇടുക്കി: മൂന്നാറില്‍ പണിമുടക്കിമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ എം എല്‍ എ രാജയെ കയ്യേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശി രംഗത്ത്. മൂന്നാറില്‍ ഉച്ചയോടെയാണ് പൊതുയോഗം നടക്കുന്നിതിന് മുന്നില്‍ നില്‍ക്കുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമായി പൊലീസ് ഉദ്യോഗസ്ഥന്‍ വാക്കേറ്റം നടത്തിയത്. തുടര്‍ന്ന് പിന്നാലെയെത്തിയ എസ് ഐ സാഗര്‍ പ്രവര്‍ത്തകരെ തള്ളിമാറ്റി. ഇത് തടയുന്നതിനെത്തിയ എം എല്‍ എയ്ക്കും മര്‍ദ്ദന മേല്‍ക്കുകയായിരുന്നു.

സംഭവത്തില്‍ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ടാണ് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശി രംഗത്തെത്തിയത്. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും കെ വി ശശി പറഞ്ഞു. രണ്ട് ദിവസമായിട്ട് ഇടുക്കിയില്‍ നടക്കുന്ന പണിമുടക്ക് സമാധാനപരമായിട്ടാണ് മുമ്പോട്ട് പോയത്. ഒരിടത്തും ഒരു സംഘര്‍ഷവും ഉണ്ടായിട്ടില്ല. മൂന്നാറില്‍ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മാത്രമാണ് സംഘര്‍ഷത്തിന് കാരണമായത്. സംഘര്‍ഷത്തില്‍ സി പി ഐ എം ജില്ലാ കമ്മറ്റി അംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനും, എസ് ഐയ്ക്കുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും സി പി ഐ എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പണിമുടക്കിനിടെ ദേവികുളം എംഎൽഎ എ രാജയ്ക്ക് പൊലീസ് മ‍ർദ്ദനം
https://www.asianetnews.com/kerala-news/munnar-police-beaten-devikulam-mla-alleges-cpim-r9i087

'പണിമുടക്ക് പൊളിക്കാനാണ് അവർ ശ്രമിച്ചത്'; പാപ്പനംകോട് സംഭവത്തിൽ കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ സിപിഎം
https://www.asianetnews.com/kerala-news/cpm-anathalavattom-anandan-against-ksrtc-employees-in-pappanamcode-incident-r9iiyz

അതേസമയം തിരുവനന്തപുരം പാപ്പനംകോട് കെ എസ് ആ ര്‍ടി സി ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ച സംഭവത്തിൽ സമരാനുകൂലികളെ ന്യായീകരിച്ച് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ രംഗത്തെത്തി. പണിമുടക്ക് പൊളിക്കാനാണ് കെ എസ് ആർ ടി സി ജീവനക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു പരാമർശം. ഡ്രൈവറും കണ്ടക്ടറും കൂടി ബസ് എടുത്തുകൊണ്ടുപോയി. ബസിൽ ഉണ്ടായിരുന്നത് യാത്രക്കാരല്ല എന്നും സി ഐ ടി യു സംസ്ഥാന പ്രസിഡന്‍റ് കൂടിയായ ആനത്തലവട്ടം ആനന്ദൻ ആരോപിച്ചു.

കെഎസ്ആർടിസി ജീവനക്കാരെ മർദ്ദിച്ച സംഭവം; എത്തിയത് അമ്പതിലധികം സമരാനുകൂലികൾ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
https://www.asianetnews.com/kerala-news/more-than-50-strikers-came-to-block-the-ksrtc-bus-at-pappanamcode-r9i9d9

അതേസമയം തിരുവനന്തപുരം പാപ്പനംകോട് കെ എസ് ആർ ടി സി ബസ് തടയാനെത്തിയത് അമ്പതിലധികം സമരാനുകൂലികളെന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സിപിഎം പ്രവർത്തകർ ആക്രമിക്കാനെത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അമ്പതോളം സമരക്കാർക്കെതിരെ കരമന പൊലീസ് കേസെടുത്തിട്ടുണ്ട്. സമരക്കാരുടെ അക്രമം ആസൂത്രിതമാണെന്നാണ് മര്‍ദ്ദനമേറ്റ ബസ് ജീവനക്കാർ പറയുന്നത്. ബസ് വരുന്നതിന്‍റെ വിവരവും ഡ്രൈവറുടെയും കണ്ടക്ടറുടെയും ഫോട്ടോകളും സമരാനുകൂലികള്‍ നേരത്തെ ശേഖരിച്ചിരുന്നു. വാട്ട്സാപ്പ് വഴി മുന്‍കൂട്ടി വിവരം നല്‍കിയെന്നും മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. ബസ് തടഞ്ഞുനിര്‍ത്തി ദേഹത്ത് തുപ്പിയെന്നും ജീവനക്കാര്‍ ആരോപിച്ചു. എന്നാല്‍, മര്‍ദ്ദിച്ചിട്ടില്ലെന്നും സര്‍വ്വീസ് നടത്തരുതെന്ന ആവശ്യമാണ് തങ്ങള്‍ ഉന്നയിച്ചതെന്നും സമരക്കാര്‍ പറയുന്നു. തിരുവനന്തപുരത്ത് നിന്നും കളിയിക്കാവിളയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പാപ്പനംകോട് ജംഗ്ഷനിൽ വച്ചാണ് സമരാനുകൂലികള്‍ തടഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. കണ്ടക്ടറേയും ഡ്രൈവറേയും കയ്യേറ്റം ചെയ്തിരുന്നു. തുടര്‍ന്ന് കണ്ടക്ടർ ശരവണഭവനും ഡ്രൈവർ സജിയും ആശുപത്രിയിൽ ചികിത്സതേടി.