താരതമ്യേന ശബ്ദ മുഖരിതമല്ലാത്ത ബീച്ചിൽ നിന്ന് അപ്രതീക്ഷിതമായി ഉയർന്ന ശബ്ദമാണ് മറ്റ് സഞ്ചാരികളെ പരിഭ്രാന്തിയിലാക്കിയത്. ഇന്നലെ രാവിലെ പന്ത്രണ്ടോടെ കോവളം ഹൗവ്വാ ബീച്ചിലായിരുന്നു ഉഗ്ര ശബ്ദത്തോടെ പടക്കം പൊട്ടിയത്.
തിരുവനന്തപുരം: കോവളം ബീച്ചിൽ പടക്കം പൊട്ടിച്ച് വിനോദസഞ്ചാരികൾ. ബീച്ചും പരിസരവും കണ്ട് മടങ്ങുന്നതിനിടയിലായിരുന്നു വിനോദ സഞ്ചാരികൾ കോവളം ബീച്ചിൽ പടക്കം പൊട്ടിച്ചത്. ബീച്ചിലെത്തിയ മറ്റ് വിനോദ സഞ്ചാരികൾക്കിടയിൽ പരിഭ്രാന്തി പടർത്താന്‍ സംഭവം കാരണമായി. താരതമ്യേന ശബ്ദ മുഖരിതമല്ലാത്ത ബീച്ചിൽ നിന്ന് അപ്രതീക്ഷിതമായി ഉയർന്ന ശബ്ദമാണ് മറ്റ് സഞ്ചാരികളെ പരിഭ്രാന്തിയിലാക്കിയത്. ഇന്നലെ രാവിലെ പന്ത്രണ്ടോടെ കോവളം ഹൗവ്വാ ബീച്ചിലായിരുന്നു ഉഗ്ര ശബ്ദത്തോടെ പടക്കം പൊട്ടിയത്.
ഈ സമയം സീറോക്ക് ബീച്ചിലും സമീപത്തെ റസ്‌റ്റോറന്റിലും ഉണ്ടായിരുന്ന വിദേശികളടക്കമുള്ളവരാണ് പരിഭ്രാന്തിയിലായത്. തെങ്കാശിയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളാണ് പടക്കം പൊട്ടിച്ചത്. കൂടുതൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ച സംഘത്തെ ഉല്ലാസബോട്ട് സർവ്വീസുകാർ പിന്തിരിപ്പിക്കുകയായിരുന്നു. സംഗതി പന്തിയല്ലെന്ന് മനസിലാക്കിയ വിനോദ സഞ്ചാരികൾ വേഗം സ്ഥലം വിട്ടു.
സമീപത്തുണ്ടായിരുന്ന ടൂറിസം പൊലീസ് സംശയം തോന്നിയ രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തെങ്കിലും തങ്ങളല്ലാ പടക്കം പൊട്ടിച്ചത് എന്ന നിലപാടിൽ അവർ ഉറച്ചു നിന്നതോടെ അവരെ പറഞ്ഞയയ്ക്കുകയായിരുന്നു. പകൽ സമയത്ത് കോവളം ബീച്ചിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്കുണ്ട്. സംഭവത്തെക്കുറിച്ച് കോവളം പൊലീസ് അന്വേഷണം നടത്തിവരികയാണ്
