കൊല്ലം കടയ്ക്കൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ ഏഴ് വർഷം മുമ്പ് കുഴിച്ചിട്ട പടക്കങ്ങൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. 2018-19 കാലഘട്ടത്തിൽ പിടിച്ചെടുത്ത തൊണ്ടിമുതലായ പടക്കങ്ങളാണ് ചൂടേറ്റ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് തൊട്ടുമുമ്പ് കുട്ടികൾ സ്ഥലത്തുനിന്ന് മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

കൊല്ലം: പൊലീസ് സ്റ്റേഷൻ വളപ്പിൽ ഉഗ്ര സ്ഫോടനം. വൻ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലാണ് നിർവീര്യമാകാതെ കുഴിച്ചിട്ട പടക്കങ്ങൾ പൊട്ടിത്തെറിച്ചത്. 2018, 2019 കാലത്ത് അനധികൃതമായി വിറ്റതിന് പിടിച്ചെടുത്ത പടക്കങ്ങളാണ് പൊട്ടിത്തെറിച്ചതെന്ന് സൂചനയുണ്ട്. ഇത് കുഴിച്ചിട്ട സ്ഥലത്ത് ശക്തമായ ചൂടേറ്റ് പൊട്ടിത്തെറിച്ചതാണെന്നാണ് നിഗമനം. സ്ഫോടനത്തിന് തൊട്ടുമുമ്പ് അവിടെ കളിച്ചിരുന്ന കുട്ടികൾ മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. സ്റ്റേഷന്റെയും പൊലീസ് കോട്ടേഴ്സിന്റെയും ജനൽ ചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല. 

ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ക്വാർട്ടേഴ്സുകൾക്ക് ഇടയിലുള്ള സ്ഥലത്ത് ചവറുകൾ കൂടിയിട്ടിരുന്ന ഭാഗത്താ ഭാഗത്തായിരുന്നു സ്ഫോടനം. തൊണ്ടിമുതലായ വാഹനങ്ങൾ ഉൾപ്പെടെ ഇവിടെയാണ് നിർത്തിയിട്ടിരുന്നത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. റൂറൽ എസ്.പി വിഷ്ണുപ്രദീപ്, കൊട്ടാരക്കര ഡിവൈ.എസ്.പി, മന്ത്രി ജെ. ചിഞ്ചുറാണി, യു.ഡി.എഫ് സ്ഥാനാർഥി എം.എം നസീർ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു. കൊട്ടാരക്കര ഡിവൈ.എസ്.പിസംഭവം വിശദമായി അന്വേഷിക്കും.