ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പരിശീലകന് 16 വർഷം കഠിനതടവും 24,000 രൂപ പിഴയും.
തിരുവനന്തപുരം : ക്രിക്കറ്റ് പരിശീലനത്തിനെത്തിയ കുട്ടിയെ പീഡിപ്പിച്ച പരിശീലകന് 16 വർഷം കഠിനതടവും 24,000 രൂപ പിഴയും. തിരുവനന്തപുരം വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എമ്മിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതിക്കെതിരെ ആറ് കേസുകൾ നിലവിലുണ്ട്.
ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിലേക്ക് പെൺകുട്ടിയെത്തുന്നത്. പരിശീലനത്തിന് എന്ന പേരിൽ ജിമ്മിലേയ്ക്ക് കൊണ്ട് പോയി കോച്ച് പീഡിപ്പിച്ചെന്നാണ് കേസ്. നഗ്നഫോട്ടോ എടുത്ത് നിൽകാനും നിബന്ധിച്ചെന്നും വിസമ്മതിച്ച കുട്ടിക്ക് പരിശീലനം നിഷേധിച്ചെന്നും പരാതിയുണ്ട്. തുടർന്ന് പരിശീലന കേന്ദ്രം വിട്ടുപോയ കുട്ടി നാല് വർഷത്തിന് ശേഷമാണ് പരാതി നൽകുന്നത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതിന് പിന്നാലെ സമാന സ്വഭാവമുള്ള പരാതികൾ വേറെയും എത്തി. ആറ് കേസാണ് പരിശീലകനെതിരെ നിലവിലുള്ളത്, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജിയുടേതാണ് വിധി. വിവിധ വകുപ്പുകളിലായി 16 വർഷം കഠിനതടവിനും 24000 രൂപ പിഴയുമാണ് ശിക്ഷ. തടവുശിക്ഷ അഞ്ച് വർഷം അനുഭവിച്ചാൽ മതി. നഷ്ടപരിഹാരത്തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണമെന്നും വിധിയിലുണ്ട്.


