തിരുവൻവണ്ടൂർ പഞ്ചായത്തിൽ വീണ്ടും പ്രതിസന്ധി; മൂന്നാം തവണയും ഭരണ സമിതി രാജിവെച്ചു
അവിശ്വാസത്തിൽ യുഡിഎഫ് പിന്തുണ വേണ്ടെന്ന തീരുമാനത്തിലാണ് എൽഡിഎഫ് ഭരണസമിതി രാജിവെച്ചത്. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയിൽ അധികാരത്തിൽ വന്ന ഇടത് ഭരണ സമിതി മൂന്നാം തവണയും രാജിവെച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അവിശ്വാസം കൊണ്ടുവന്നതോടെയാണ് രാജി. ബിജെപിക്കെതിരെ ഒരുമിച്ച് പോരാടുമെന്ന് പറയുമ്പോഴും എൽഡിഎഫിനും യുഡിഎഫിനും പരസ്പര വിശ്വാസമില്ലാത്തതാണ് ഭരണ പ്രതിസന്ധിയിൽ കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.
തിരുവൻവണ്ടൂരിൽ ഇത് മൂന്നാം തവണയാണ്, ഇടത് ഭരണത്തിന് നേതൃത്വം നൽകിയിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു കുര്യനും വൈസ് പ്രസിഡൻറ് ബീനാ ബിജുവും രാജിവെയ്ക്കുന്നത്. മുമ്പ് രണ്ട് തവണയും യുഡിഎഫ് പിന്തുണയിൽ തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഇവർ രാജിവെച്ചിരുന്നു. ഇത്തവണ പക്ഷെ ബിജെപിയുടെ അവിശ്വാസ പ്രമേയം വരും വരെ കാത്തിരുന്നുവെന്ന് മാത്രം. ബിജെപിക്ക് 5, യുഡിഎഫിന് 3, എൽഡിഎഫിന് 4, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റുകയാണ് തങ്ങളുടെ നയമെന്ന് യുഡിഎഫും എൽഡിഎഫും ആവർത്തിക്കുന്നു. എന്നാൽ പ്രത്യേക രാഷ്ട്രീയ സാഹചര്യം, കാലുവാരൽ തുടങ്ങി പല കാരണങ്ങൾ പറഞ്ഞാണ് തുടർച്ചയായ രാജിവെയ്ക്കൽ. രണ്ട് പേരും മാറി നിന്നാൽ ഞങ്ങൾ ഭരിക്കാമെന്ന് ബിജെപി പറയുന്നു. എന്നാൽ ഭൂരിപക്ഷമില്ലാത്ത ഭരണസമിതിയിൽ കാര്യങ്ങൾ സുഖകരമാകില്ലെന്ന് അവർക്കും അറിയാം.