കാർഡിയോളജി വിഭാഗത്തിലെ എസി പ്ലാന്റിന്റെ പ്രശ്നങ്ങള്‍ പലകുറി ചൂണ്ടിക്കാട്ടിയതാണെങ്കിലും ഇനിയും പരിഹാരം കണ്ടെത്തിയിട്ടില്ല

കണ്ണൂര്‍: എ സി പ്ലാന്‍റുകളുടെ തകരാറിന് പിന്നാലെ കണ്ണൂർ ഗവണ്‍മെന്റ് മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങുന്നത് പതിവാവുന്നു. കാർഡിയോളജി വിഭാഗത്തിലെ കാലപ്പഴക്കം ചെന്ന എസി പ്ലാന്റുകൾ പണിമുടക്കുന്നതാണ് കാരണം. കാലപ്പഴക്കം കാഴ്ച്ചയിൽ തന്നെ വ്യക്തമായ എസി പ്ലാന്‍റുകളാണ് ഇവിടെയുള്ളത്. 1997 ‌‌ൽ പുതിയ ഡിപ്പാർട്ടുമെന്റുകള്‍ സ്ഥാപിക്കുന്നതിനൊപ്പമെത്തിയതാണ് എസി. പ്ളാന്റും.

കാർഡിയോളജി വിഭാഗത്തിലെ എസി പ്ലാന്റിന്റെ പ്രശ്നങ്ങള്‍ പലകുറി ചൂണ്ടിക്കാട്ടിയതാണെങ്കിലും ഇനിയും പരിഹാരം കണ്ടെത്തിയിട്ടില്ല. പ്രതിദിനം 40 ആൻജിയോപ്ലാസ്റ്റിയും ആൻജിയോഗ്രാമും ഇവിടെ നടക്കാറുണ്ട്. കാർഡിയോളജി വിഭാഗത്തിലെ പഴയ എസി പ്ലാന്റ് മാറ്റി പുതിയതു സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചെങ്കിലും മറ്റു നടപടികളൊന്നുമായില്ല. എന്നാ‌ൽ കിഫ്ബിയിൽ 32 കോടി രൂപ ലഭ്യമായിട്ടുണ്ടെന്നും ഡിസംബറിനകം പ്രശ്നം പരിഹരിക്കുമെന്നുമാണ് ആശുപത്രി അധികൃത‌രുടെ വാദം.

കഴിഞ്ഞ ദിവസം കണ്ണൂര്‍ കോര്‍പ്പറേഷന്‍ സൂപ്രണ്ടിംങ് എഞ്ചിനിയറുടെ മുറിയില്‍ സ്ഥാപിച്ച എസിയെ ചൊല്ലി കോര്‍പ്പറേഷന്‍ യോഗത്തില്‍ തര്‍ക്കമുണ്ടായിരുന്നു. സൂപ്രണ്ടിംങ് എഞ്ചിനിയറുടെ മുറിയില്‍ ഒന്നരലക്ഷം രൂപ വിലയുളള എസി സ്ഥാപിച്ചെന്നായിരുന്നു ആരോപണം. രണ്ടു വര്‍ഷത്തിനകം പുതിയ കെട്ടിടത്തിലേക്ക് മാറുന്ന കോര്‍പ്പറേഷനില്‍ എന്തിനാണ് ഇത്രയും തുകയുടെ നവീകരണമെന്നതായിരുന്നു വിമര്‍ശന കാരണമായത്.

വികസനകാര്യ സമിതി ചെയര്‍മാന്‍ പികെ രാഗേഷാണ് നവീകരണത്തിനെതിരെ രംഗത്തെത്തിയത്. കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാന്‍ പോലും സ്ഥലമില്ല. ഇതിനിടയിലാണ് ഒന്നരലക്ഷത്തിന്റെ എസി സ്ഥാപിച്ചതെന്ന് രാഗേഷ് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം